പത്തനംതിട്ട: ഭരണിക്കാവ് - മുണ്ടക്കയം ദേശീയ പാത 183 എ യുമായി ബന്ധപ്പെട്ട അലൈൻമെന്റ് തയാറാക്കാൻ പുതിയ കൺസൾട്ടൻസിയെ നിയമിക്കും. ദേശീയപാത വികസനം പ്രതിസന്ധിയിലായതിനേത്തുടർന്ന് നിലവിലെ കൺസൾട്ടൻസിയെ ഒഴിവാക്കി. പുതിയ കൺസൾട്ടൻസിയെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പുതിയ അലൈൻമെന്റ് അനുസരിച്ച് ഡിപിആർ തയാറാക്കുന്നതിൽ വീഴ്ച വരുത്തിയതിനേത്തുടർന്നാണ് മുംബൈ ആസ്ഥാനമായ കൺസൾട്ടൻസിയെ മാറ്റിയതെന്ന് ദേശീയ പാത അഥോറിറ്റി അധികൃതർ പറഞ്ഞു.
കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനപ്പെടുന്ന റോഡ് വികസന പദ്ധതിയാണിത്. പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ചില ഭാഗങ്ങളിൽ എതിർപ്പുയർന്നതിനെത്തുടർന്ന് റോഡിന്റെ വീതി കുറയ്ക്കാൻ നിർദേശമുയർന്നിരുന്നു.
എതിർപ്പുമൂലം ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനായില്ല. ഇതേത്തുടർന്ന് ഡിപിആറിൽ മാറ്റം വരുത്തണമെന്ന് ആന്റോ ആന്റണി എംപി കേന്ദ്രമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. മുംബൈ ആസ്ഥാനമായ കൺസൾട്ടൻസി കമ്പനിക്കാണ് ഡിപിആർ തയാറാക്കാൻ കരാർ നൽകിയത്. അവർ പഠനം പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കേണ്ട ഘട്ടത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എംപി കത്തുനൽകിയത്.
ബൈപാസുകളുടെ വീതി കുറയ്ക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. 30 മീറ്ററിൽ നാലുവരി പാതയായി ബൈപാസ് നിർമിക്കണമെന്നായിരുന്നു പദ്ധതി നിർദേശം. എംപിയുടെ ആവശ്യപ്രകാരം18 മീറ്ററിൽ രണ്ടുവരിയായി കുറയ്ക്കുകയും ചെയ്തു.
സ്ഥലം ഏറ്റെടുക്കൽ മന്ദഗതിയിൽ
കൊല്ലം ജില്ലയിലെ ഭരണിക്കാവിൽനിന്നാരംഭിച്ച് പത്തനംതിട്ട ജില്ലയിൽ കടന്പനാട്, അടൂർ, പത്തനംതിട്ട, മണ്ണാരക്കുളഞ്ഞി, വടശേരിക്കര, ളാഹ, പ്ലാപ്പള്ളി വഴി എരുമേലിയിലെത്തി മുണ്ടക്കയത്ത് എത്തുന്ന തരത്തിലാണ് പാത വിഭാവനം ചെയ്തത്. മുണ്ടക്കയത്ത് കൊല്ലം - തേനി 183 ദേശീയ പാതയോടു ചേരുന്ന തരത്തിലാണ് നിർമാണം. ശബരിമല തീർഥാടകർക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് ദേശീയപാതയുടെ റൂട്ട് തീരുമാനിച്ചത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ റോഡ് ഗതാഗതത്തിൽ നാഴികക്കല്ലാകേണ്ടിയിരുന്ന ദേശീയ പാതവികസനം എട്ടു വർഷമായിട്ടും രൂപരേഖയിൽ ഒതുങ്ങിയിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പാണ് റോഡ് വികസനത്തിനു പ്രധാന തടസമായത്.
മൊത്തം മീറ്ററിൽ രണ്ടുവരി പാതയായി കുറച്ചതാണ് അലൈൻമെന്റ് നടപടികൾ വൈകിപ്പിച്ചത്. നിലവിലുള്ള റോഡുകൾ വികസിപ്പിച്ചാണ് പദ്ധതിയെങ്കിലും പത്തനംതിട്ടയിലടക്കം ബൈപാസുകൾവരുന്നുണ്ട്. റോഡ് വീതി കൂട്ടാനും ബൈപാസുകൾക്കും ഭൂമി കണ്ടെത്തണം. ബൈപാസുകളുടെ വീതി 18 മീറ്ററും രണ്ടുവരിയുമാക്കിയിട്ടുണ്ട്.
ബോർഡ് മാത്രം ഇപ്പോഴും
എട്ടുവർഷം മുന്പ് ദേശീയ പാത പ്രഖ്യാപനം വന്നുവെങ്കിലും ഇപ്പോഴും ബോർഡിൽ ഒതുങ്ങുകയാണ് 183 എ. ഭരണിക്കാവിൽനിന്ന് അടൂർവരെയുള്ള ഭാഗത്ത് നിലവിലുള്ള വീതിയിൽ ടാറിംഗ് നടത്തിയത് ദേശീയപാത അഥോറിറ്റിയാണ്. മറ്റു സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽപോലും ദേശീയ പാത അഥോറിറ്റി ഇടപെടണം. പൊതുമരാമത്ത് വകുപ്പിനു കീഴിലുണ്ടായിരുന്ന റോഡുകളാണ് ദേശീയ പാതയായി പരിവർത്തനം ചെയ്തത്. ഇതോടെ ഈ റോഡുകളിൽ ഏതെങ്കിലും ജോലികൾ നടത്താനുള്ള അവകാശം ദേശീയ പാത അഥോറിറ്റിക്കായി. സംസ്ഥാന പാതകളടക്കം ഈ പരിധിയിലുണ്ട്. അലൈൻമെന്റ് പൂർത്തിയാക്കി നൽകാത്തതിനാൽ ദേശീയപാതയുടെ നിർമാണവും തുടങ്ങാനാകാത്ത സ്ഥിതിയാണ്. ഇതോടെ റോഡരികിൽ കാടുവളർന്നും ഓട മൂടിയും കിടക്കുന്നു. പലയിടത്തും കുണ്ടുംകുഴികളും രൂപപ്പെട്ടിട്ടുമുണ്ട്.