ലക്നോ: ഉത്തർപ്രദേശിൽ വാളുകൾ വിതരണം ചെയ്തതിന് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ. ഗാസിയാബാദിലെ ഷാലിമാർ ഗാർഡനിലെ ഓഫീസിൽ വാളുകൾ വിതരണം ചെയ്ത 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും എട്ട് വാളുകൾ കണ്ടെത്തി.
കപിൽ കുമാർ, ശ്യാം പ്രസാദ്, അരുൺ ജെയ്ൻ, രാംപാൽ, അമിത് സിംഗ്, അമിത് കുമാർ, അമിത് അരോര, മോഹിത് കുമാർ, ദേവേന്ദ്ര ബാഗേൽ, ഉജാല സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 40 പേർക്കെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കൂടുതൽ അന്വേഷണത്തിൽ, ഡിസംബർ 29ന് ഹിന്ദു രക്ഷാദളിന്റെ ദേശീയ പ്രസിഡന്റ് പിങ്കി ചൗധരിയും മറ്റ് അംഗങ്ങളും സംഘടനയുടെ ഓഫീസിൽ വാളുകൾ വിതരണം ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. കേസിലെ മുഖ്യപ്രതി പിങ്കി ചൗധരി ഒളിവിലാണ്.