പുനെയിലെ പ്രധാന ഐടി ഹബ്ബായ ഹിഞ്ചവടിയിലും സമീപപ്രദേശങ്ങളായ മാൻ, മരുഞ്ചി എന്നിവിടങ്ങളിലും റോഡുകളിലെ വൻ കുഴികൾ കാരണം യാത്രക്കാർ നേരിടുന്ന ദുരിതത്തിനെതിരെ ജനങ്ങളും മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകരും ചേർന്ന് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.
റോഡിലെ കുഴികൾക്ക് പൂക്കളും മാലകളും അണിയിച്ച് പൂജയും ആരതിയും നടത്തിയാണ് പ്രതിഷേധക്കാർ അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചത്. നിരന്തരം പരാതി നൽകിയിട്ടും റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകാത്ത ഭരണകൂടത്തിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചായിരുന്നു മാൻ-മരുഞ്ചി റോഡിൽ നാട്ടുകാർ തടസമുണ്ടാക്കാതെ ഈ വേറിട്ട പ്രതിഷേധം നടത്തിയത്.
കൃത്യമായി നികുതി അടച്ചിട്ടും അടിസ്ഥാനപരമായ യാത്രാസൗകര്യം പോലും ഉറപ്പാക്കാൻ അധികാരികൾക്ക് സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. അതിവേഗം വികസിക്കുന്ന ഈ മേഖലയിൽ പെയ്യുന്ന ചെറിയ മഴയിൽ പോലും വലിയ രീതിയിലുള്ള വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
വിവിധ റോഡുകളുടെ ചുമതല പുനെ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി, മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഏജൻസികൾക്കായി വിഭജിക്കപ്പെട്ടിരിക്കുന്നതാണ് അറ്റകുറ്റപ്പണികൾ വൈകാൻ പ്രധാന കാരണമാകുന്നത്.
ഏകോപനമില്ലായ്മ കാരണം പരാതിയുമായി ഏത് ഓഫീസിനെ സമീപിക്കണമെന്ന് അറിയാതെ വലയുകയാണ് യാത്രക്കാർ. ഭാവിയിൽ റോഡുകൾ വീതികൂട്ടാനും ഡ്രൈനേജ് നവീകരിക്കാനും പദ്ധതികളുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, നിലവിൽ യാത്ര അസാധ്യമാക്കുന്ന കുഴികൾ ഉടനടി അടയ്ക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിനംപ്രതി ആയിരക്കണക്കിന് ഐടി ജീവനക്കാരും പ്രദേശവാസികളും ആശ്രയിക്കുന്ന ഈ റോഡുകളിൽ താൽക്കാലിക പരിഹാരങ്ങൾക്ക് പകരം ശാശ്വതമായ റോഡ് നിർമാണവും ഓവുചാൽ സൗകര്യവും ഉറപ്പാക്കണം. വേറിട്ട ഈ സമരത്തിന് ശേഷമെങ്കിലും ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഇടപെട്ട് യാത്രാദുരിതത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.