സാമ്പത്തിക മേഖലയിൽനിന്നുളള അനുകൂല വാർത്തകൾ ഓഹരി സൂചികയ്ക്ക് രണ്ടാം വാരവും നേട്ടം പകർന്നു. വിദേശ ധനകാര്യസ്ഥാപനങ്ങൾക്കൊപ്പം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും വിപണിയോട് കാണിച്ച ഉത്സാഹം മുൻ നിര, രണ്ടാം നിര ഓഹരികളുടെ കുതിപ്പിനു വഴിയൊരുക്കി. കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ സ്റ്റെഡിയായി നിലനിർത്തിയതും രൂപയുടെ തിരിച്ചുവരവും സൂചിക അവസരമാക്കി. സെൻസെക്സ് 404 പോയിന്റും നിഫ്റ്റി സൂചിക 187 പോയിന്റും വർധിച്ചു.
വായ്പ അവലോകനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തിയത് സാമ്പത്തിക മേഖലയ്ക്ക് ഊർജം പകർന്നു. വിലക്കയറ്റം പിടിച്ചുനിർത്താനും സാമ്പത്തിക വളർച്ചയ്ക്ക് വേഗത പകരാനുമുള്ള നീക്കം ഓഹരി വിപണിക്ക് അനുകൂലമായി. വിദേശ ഓപ്പറേറ്റർമാർ 3848.97 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഇതിനിടയിൽ അവർ 961.28 കോടി രൂപയുടെ വില്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 8703.51 കോടി രൂപ നിക്ഷേപിച്ചു. 936.14 കോടിയുടെ ഓഹരികൾ വിറ്റു.
മാസത്തിന്റെ ആദ്യവാരം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നമ്മുടെ വിപണിയിൽ കനത്ത വാങ്ങലുകൾക്ക് മത്സരിച്ചു. ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി 12,290.68 കോടി രൂപയുടെ നിക്ഷേപം ഓഗസ്റ്റ് ആദ്യവാരം നടത്തി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപ മനോഭാവം തുടർന്നാൽ ഓഹരി വിപണിക്ക് അടുത്ത ഘട്ടത്തിൽ കൂടുതൽ കരുത്ത് കൈവരിക്കാനാകും.
സെൻസെക്സും നിഫ്റ്റിയും അവയുടെ സപ്പോർട്ട് നിലവാരത്തിനും മുകളിൽ സഞ്ചരിക്കുന്നതു മികവിനു വഴിയൊരുക്കാം. അതുകൊണ്ടുതന്നെ സൂചികകൾ നേട്ടം നിലനിർത്താൻ ശ്രമിക്കും. പ്രതിരോധങ്ങൾ തകർക്കാനുള്ള കരുത്ത് കൈവരിച്ചാൽ ഹ്രസ്വകാലയളവിൽ വിപണി സാങ്കേതികമായി ബുള്ളിഷ് മൂഡിൽ സഞ്ചരിക്കാം.
നിഫ്റ്റി സൂചിക 24,383 പോയിന്റിൽ നിന്നും മികവോടെയാണ് ഇടപാടുകൾ ആരംഭിച്ചത്. ബ്ലൂചിപ്പ് ഓഹരികളിലെ വാങ്ങൽ താത്പര്യം ശക്തമായതോടെ നിഫ്റ്റിക്ക് കഴിഞ്ഞ ലക്കം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 24,769 മറികടന്ന് 24,776 വരെ കയറി. ഇതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു കാണിച്ച തിടുക്കം സൂചികയെ 24,444 പോയിന്റിലേക്ക് തളർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 24,570 പോയിന്റിലാണ്.
നിഫ്റ്റി ആദ്യ പ്രതിരോധമായ 24,749 മറികടന്നാൽ 24,928- 25,260 പോയിന്റിനെ വിപണി ലക്ഷ്യമാക്കാം. അതേസമയം, ഉയർന്ന റേഞ്ചിൽ ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്തിറങ്ങിയാൽ 24,417- 24,264 പോയിന്റിൽ താങ്ങുണ്ട്. രണ്ടാം സപ്പോർട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ 24,001ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് 24,453ൽ നിന്നും 24,758ലേക്ക് ഉയർന്നെങ്കിലും വ്യാപാരാന്ത്യം മികവ് നിലനിർത്താനാവാതെ 24,655ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 131 ലക്ഷം കരാറുകളിൽ നിന്നും 120 ലക്ഷമായി കുറഞ്ഞു. നിരക്ക് ഉയർന്നതിനൊപ്പം ഓപ്പൺ ഇന്ററസ്റ്റ് കുറഞ്ഞത് ഷോർട്ട് കവറിംഗിലേക്കാണു വിരൽ ചൂണ്ടുന്നത്. മുൻവാരത്തിൽ തന്നെ സൂചന നൽകിയതാണ് അമേരിക്കയിൽനിന്നും അടിക്കടി പുറത്തുവരുന്ന വ്യത്യസ്ത നിലപാടുകൾ വിപണിയ സ്വാധീനിക്കുമെന്ന്. ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് ഹ്രസ്വകാലയളവിലേക്ക് ബുള്ളിഷ് സൂചന നൽകുമ്പോഴും വാങ്ങൽ താത്പര്യം ശക്തമല്ല.
സെൻസെക്സ് 78,094 പോയിന്റിൽനിന്നും 78,729ലെ പ്രതിരോധം തകർത്ത് 79,125 വരെ ഉയർന്നങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 79,364 പോയിന്റിലെ തടസം മറികടക്കാനായില്ല. ഇതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിലേക്ക് ചുവടു മാറ്റിയതിനാൽ ക്ലോസിംഗിൽ സൂചിക 78,499 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 79,000ൽ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 79,502 - 80,381നെ സെൻസെക്സ് ഉറ്റുനോക്കാം. തിരുത്തലിനു നീക്കം നടന്നാൽ 77,744 – 76,671 പോയിന്റിൽ താങ്ങുണ്ട്.
ഡോളറിനു മുന്നിൽ രൂപ തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടത്തിൽ. 95.39ൽ നിന്നും 94.32ലേക്ക് ശക്തിപ്രാപിച്ച ശേഷം പതിനേഴ് പൈസയുടെ മികവിൽ വാരാന്ത്യം രൂപ 95.21ലാണ്. വിദേശ നിക്ഷേപകരുടെ വരവും കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപനവും സ്ഥിതിഗതികൾ അനുകൂലമാക്കി.
ആഭ്യന്തര സ്വർണ വില കയറി. എംസിഎക്സിൽ പത്ത് ഗ്രാം സ്വർണ വില അഞ്ചര ശതമാനം വർധിച്ചു. വിപണി 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ ഇടം പിടിച്ചത് ബുള്ളിയൻ മാർക്കറ്റിൽ ബുൾ ഓപ്പറേറ്റർമാരെ ആകർഷിക്കും. ഹ്രസ്വകാലയളവിൽ മുന്നേറ്റ സാധ്യത. അതേസമയം, പെട്ടെന്നുള്ള മുന്നേറ്റമെന്ന നിലയ്ക്ക് ലാഭമെടുപ്പിനും സാധ്യത. വാരാന്ത്യം പത്ത് ഗ്രാം 1,51,820 രൂപയിലാണ്.