ശ്രീകൃഷ്ണന്റെ ലീലകളാൽ പ്രസിദ്ധമായ വൃന്ദാവനത്തിലെ ലോകപ്രശസ്തമായ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ ഓസ്ട്രിയൻ സഞ്ചാരി ബ്രിറ്റ ഷ്ലാഗ്ബാവറിന് നേരിടേണ്ടി വന്നത് അപ്രതീക്ഷിതവും വേദനാജനകവുമായ അനുഭവമാണ്.
ഓരോ വർഷവും ആയിരക്കണക്കിന് വിദേശികളാണ് ഉത്തരേന്ത്യയിലെ ഈ പുണ്യനഗരത്തിലെ വർണാഭമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തുന്നത്.
എന്നാൽ ഇത്തവണത്തെ ബ്രിറ്റയുടെ യാത്ര ആഘോഷങ്ങളിൽ തുടങ്ങി കണ്ണീരിൽ അവസാനിക്കുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഈ ദുരനുഭവം ലോകത്തെ അറിയിച്ചത്. യാത്രയുടെ തുടക്കത്തിൽ വളരെ ആവേശഭരിതയായിരുന്നു ബ്രിറ്റ.
സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രങ്ങൾ സന്ദർശിച്ചും പ്രാദേശിക വിഭവങ്ങൾ രുചിച്ചും കുരങ്ങുകളുടെ കുസൃതികൾ ആസ്വദിച്ചും അവർ ആഘോഷങ്ങളിൽ ലയിച്ചു ചേർന്നു. വന്യമായ ഭംഗിയുള്ള ഒരു ഉത്സവമെന്നാണ് അവർ ഹോളിയെ വിശേഷിപ്പിച്ചത്.
എന്നാൽ തിരക്കേറിയ തെരുവുകളിലൂടെയുള്ള യാത്രയ്ക്കിടെ പെട്ടെന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തറയിൽ വീണുകിടന്ന നിറപ്പൊടി വാരി ബ്രിറ്റയുടെ മുഖത്തേക്ക് നേരിട്ട് എറിയുകയായിരുന്നു.
നിർഭാഗ്യവശാൽ ആ പൊടിക്കൊപ്പം മണ്ണിലെ ചെറിയ കല്ലുകളും കലർന്നിരുന്നു. കല്ലുകൾ കണ്ണിൽ തറച്ചതോടെ കടുത്ത വേദനയും നീറ്റലും അനുഭവപ്പെടുകയും കാഴ്ച മങ്ങുകയും ചെയ്തു.
ഉടൻതന്നെ കണ്ണുകൾ കഴുകി പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ദിവസങ്ങൾക്ക് ശേഷവും തന്റെ കാഴ്ച പൂർണമായി തെളിഞ്ഞിട്ടില്ലെന്ന് ബ്രിറ്റ ആശങ്കയോടെ പങ്കുവെച്ചു.
ഈ സംഭവം പുറത്തുവന്നതോടെ വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
വിദേശികൾ പൊതുനിരത്തുകളിലെ അക്രമാസക്തമായ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പകരം ക്ഷേത്രങ്ങൾക്കുള്ളിലോ സ്വകാര്യ ഇടങ്ങളിലോ സംഘടിപ്പിക്കുന്ന സുരക്ഷിതമായ പരിപാടികളിൽ മാത്രം പങ്കെടുക്കണമെന്നും പലരും നിർദ്ദേശിക്കുന്നുണ്ട്.
രാധാ രമൺ ജി, രാധാവല്ലഭ് ജി തുടങ്ങിയ പ്രശസ്തമായ ക്ഷേത്രങ്ങളിൽ കൂടുതൽ മാന്യമായ രീതിയിലാണ് ആഘോഷങ്ങൾ നടക്കാറുള്ളതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ആഘോഷങ്ങളുടെ ആവേശത്തിൽ മറ്റുള്ളവരുടെ സുരക്ഷ മറന്നുപോകുന്ന പ്രവണതയ്ക്കെതിരെയും വലിയ വിമർശനം ഉയരുന്നുണ്ട്.
സാംസ്കാരികമായ വൈവിധ്യങ്ങൾ ആസ്വദിക്കാൻ എത്തുന്ന വിദേശികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.