കണ്ണൂർ: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം ആദ്യമായി ദർശിച്ച വൈദികൻ ഫാ. തോമസ് പതിക്കൽ (73 ) അന്തരിച്ചു. കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷകൾ പിന്നീട്.
കരുവഞ്ചാൽ പ്രീസ്റ്റ്ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു. വിളക്കന്നൂർ ഇടവകയിൽ വികാരിയായിരിക്കെ 2013 നവംബർ 13ന് വിശുദ്ധ കുർബാനയർപ്പിക്കുന്പോഴാണ് ഈശോയുടെ തിരുമുഖം തിരുവോസ്തിയിൽ തെളിഞ്ഞത്. തിരുവോസ്തി ഇത് ഈശോയുടെ ശരീരമാകുന്നുവെന്ന് പറഞ്ഞ് ഉയർത്തിയശേഷം താണുവണങ്ങി നോക്കിയപ്പോൾ തിരുമുഖഛായ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സാധാരണഗതിയിൽ ഉയർത്തിയ തിരുവോസ്തി രണ്ടായി മുറിച്ച് തിരുരക്തത്തിൽ മുക്കുന്പോഴാണ് കർമങ്ങൾ പൂർത്തിയാകുന്നത്. എന്നാൽ, ഈശോയുടെ മുഖം ദർശിച്ച ആ തിരുവോസ്തി മുറിക്കാൻ ഫാ. തോമസ് പതിക്കലിന്റെ മനസ് അനുവദിച്ചില്ല. തുടർന്ന് മറ്റൊരു തിരുവോസ്തി മുറിച്ചാണ് ദിവ്യബലി പൂർത്തിയാക്കിയത്.
വിശുദ്ധ കുർബാനയ്ക്കുശേഷം ഈ തിരുവോസ്തി ദിവ്യബലിയിൽ പങ്കെടുത്തവരെ കാണിക്കുകയും ആരാധനയ്ക്കായി അരുളിക്കയിൽ വയ്ക്കുകയും ചെയ്തു.പിന്നീട് ആയിരങ്ങളാണ് ദേവാലയത്തിൽ തിരുവോസ്തി ദർശിക്കാൻ എത്തിയത്.
തുടർന്ന് 2013 നവംബർ 17ന് അന്നത്തെ അതിരൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റത്തിന്റെ നിർദേശപ്രകാരം വിളക്കന്നൂർ പള്ളിയിൽനിന്ന് തിരുവോസ്തി തലശേരി ആർച്ച്ബിഷപ് ഹൗസിൽ കൊണ്ടുവന്ന് രഹസ്യമായി സൂക്ഷിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി ഈ പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്താൻ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷനെ ചുമതലപ്പെടുത്തി. തുടർന്ന് 2018ൽ തിരുവോസ്തി റോമിലേക്ക് കൊണ്ടുപോയി.
ഏറെ പഠനങ്ങൾക്കുശേഷം 2025 മാർച്ച് 19ന് ദിവ്യകാരുണ്യ പ്രതിഭാസം അസാധാരണസംഭവമായി പ്രഖ്യാപിക്കാൻ തടസമില്ലെന്ന് വത്തിക്കാൻ അറിയിച്ചത്. 2025 മേയ് 31ന് വിളക്കന്നൂർ പള്ളിയിൽ നടന്ന ചടങ്ങിൽ വത്തിക്കാൻ സ്ഥാനപതി ലിയോ പോൾ ജിറേല്ലി വിശാസ തിരുസംഘത്തിന്റെ ഡിക്രി വായിച്ച് ദിവ്യകാരുണ്യ അടയാളത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
അദ്ഭുതം കണ്ട തിരുവോസ്തി കൈയിലെടുത്തതിന്റെ അനുഭവം ഫാ. തോമസ് പതിക്കൽ ഒരിക്കൽ ദീപികയോട് പങ്കുവച്ചപ്പോൾ.
തിരുമുഖക്കാഴ്ച.. ബലിവേദിയിലെ ദൈവസമ്മാനം
2013 നവംബർ 15ന് വിശുദ്ധ കുർബാന അർപ്പിക്കുന്ന മധ്യേ ആണ് ഈശോയുടെ മുഖം തിരുവോസ്തിയിൽ തെളിഞ്ഞത്. വിശുദ്ധ കുർബാന അർപ്പണമധ്യേ തിരുവോസ്തി ഉയർത്തി ഇത് ഈശോയുടെ ശരീരമാകന്നു എന്ന് പറഞ്ഞ് ഉയർത്തിയതിന് ശേഷം താണുവണങ്ങി നോക്കിയപ്പോഴാണ് തിരുവോസ്തിയിൽ ഒരു മനുഷ്യരൂപത്തിന്റെ സാദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
കുറച്ചു സമയം അതു നോക്കി നിന്ന ശേഷം താൻ കണ്ടത് സത്യമാണോ എന്നറിയാൻ തൊട്ടടുത്തുനിന്ന ദേവാലയ ശുശ്രൂഷിയെ വിളിച്ച് കാണിച്ചു. അദ്ദേഹവും ഇത് ഒരു മനുഷ്യരൂപത്തിന്റെ സാദൃശ്യമുണ്ടെന്ന് പറഞ്ഞു. കടുത്ത വിറയലും ഭയവും എന്നിൽ ഉണ്ടായി. തൊണ്ട വരളുന്ന പോലെയുള്ള അവസ്ഥ .
കുർബാനയ്ക്ക് സംബന്ധിച്ചു കൊണ്ടിരുന്ന ആളുകൾക്ക് എനിക്ക് എന്തെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ടായതാകാം എന്നു സംശയിച്ചു. സാധാരണഗതിയിൽ ഉയർത്തിയ തിരുവോസ്തി രണ്ടായി മുറിച്ച് തിരുരക്തത്തിൽ മുക്കുമ്പോഴാണ് കർമങ്ങൾ പൂർത്തിയാകുന്നത്.എന്നാൽ ഈശോയുടെ മുഖം ദർശിച്ച ആ തിരുവോസ്തി മുറിക്കാൻ എന്റെ മനസ് അനുവദിച്ചില്ല. തുടർന്ന് മറ്റൊരു ചെറിയ തിരുവോസ്തി മുറിച്ചാണ് ദിവ്യബലി പൂർത്തിയാക്കിയത്.
കുർബാനയ്ക്കുശേഷം വശുദ്ധ കുർബാനയ്ക്ക് പങ്കെടുത്ത ആളുകളെ ഈ ദിവ്യാത്ഭുതം കാണിച്ചു. പലരും അത്ഭുത പരവശരായി നിലവിളിച്ചു. തിരുവോസ്തിയിൽ ഈശോയുടെ മുഖം വെളിവായി എന്ന വാർത്ത പരന്നതോടെ ആയിരക്കണക്കിന് ആളുകൾ പള്ളിയിൽ തടിച്ചുകൂടി. തുടർന്ന് തലശേരി രൂപതയിൽ നിന്നെത്തിയ വൈദികർ തിരുവോസ്തികണ്ട് ബോധ്യപ്പെടുകയും അടുത്ത ദിവസങ്ങളിൽ അതിരൂപതാ കേന്ദ്രത്തിലേക്ക് തിരുവോസ്തി കൊണ്ടുപോവുകയും ചെയ്യുകയാണ് ഉണ്ടായത്.
കടുത്ത മാനസിക പീഡയിലൂടെയാണ് നാളിതുവരെ ഞാൻ കടന്നുപോയത് എന്ന് അച്ഛൻ പറഞ്ഞു.പലരും പലതും പറഞ്ഞു. ഇപ്പോഴും ഈ ദിവ്യകാരുണ്യ അത്ഭുതത്തെ അംഗീകരിക്കാത്തവരുണ്ട്. ഞാൻ അവർക്കെല്ലാം വേണ്ടി പ്രാർഥിക്കുകയാണ്. താൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ തന്നെ ദിവ്യകാരുണ്യം അദ്ഭുതമാണെന്ന് വത്തിക്കാൻ സാക്ഷ്യപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ട്.