ഹോങ്കോങ്ങിലെ പ്രശസ്തമായ ബാഗുയോ വില്ല പാർപ്പിട സമുച്ചയത്തിൽ കത്തിക്കാട്ടി പരിഭ്രാന്തി പരത്തിയ ഇരുപത്തിരണ്ടുകാരൻ പോലീസിന്റെ പിടിയിലായി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ വിക്ടോറിയ റോഡിലെ റെസിഡൻഷ്യൽ സമുച്ചയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അക്രമത്തിൽ പരിക്കേറ്റ ഒരു വിദേശ വീട്ടുജോലിക്കാരിയെയും സുരക്ഷാ ജീവനക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമുച്ചയത്തിലെ തന്നെ താമസക്കാരനാണ് അറസ്റ്റിലായ യുവാവെന്നാണ് വിവരം.
തന്റെ അപ്പാർട്ട്മെന്റിൽ നിന്നും ഷർട്ടോ ചെരിപ്പോ ഇല്ലാതെ ഒരു ട്രാക്ക് പാന്റ്സ് മാത്രം ധരിച്ചാണ് യുവാവ് കത്തിയുമായി തെരുവിലേക്കിറങ്ങിയത്. വഴിയാത്രക്കാരന് നേരെ ആക്രമണത്തിന് മുതിർന്ന ഇയാൾ, തുടർന്ന് തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനുമായി മൽപിടുത്തത്തിലായി.
മറ്റ് സുരക്ഷാ ജീവനക്കാർ ഓടിയെത്തുന്നതിനിടെ അവിടെ നിന്നും മാറിയ അക്രമി, വഴിയിലൂടെ നടന്നുപോകുകയായിരുന്ന വീട്ടുജോലിക്കാരിയെ മുതുകിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും പ്രദേശവാസികളും ചേർന്ന് ഇയാളെ ബലമായി കീഴ്പ്പെടുത്തുകയും പോലീസിന് കൈമാറുകയും ചെയ്തു.
സംഭവത്തിനുശേഷം പോലീസ് പ്രതിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വലത് ചെവിക്ക് പരിക്കേറ്റ നിലയിൽ ഒരു വളർത്തുപൂച്ചയെ കണ്ടെത്തി. തെരുവിലേക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ ഇയാൾ പൂച്ചയെ ഉപദ്രവിച്ചിരിക്കാമെന്നാണ് കരുതുന്നത്.
പരിക്കേറ്റ പൂച്ചയെ മൃഗസംരക്ഷണ സംഘടനയായ എസ്പിസിഎ ഏറ്റെടുത്ത് ചികിത്സ നൽകി വരികയാണ്. യുവാവ് കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.