പാലക്കാട്: ആവശ്യങ്ങൾ അംഗീകരിക്കാമെന്ന അധികൃതരുടെ ഉറപ്പു പാലിക്കാത്തതിനെത്തുടർന്ന് പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാർ വീണ്ടും സമരത്തിൽ.
അത്യാഹിത വിഭാഗത്തിൽ മരുന്നുകളും എക്സ്റേ, ലബോറട്ടറി ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്നാണു സമരക്കാരുടെ പ്രധാന ആവശ്യം.
മെഡിക്കൽ കോളജ് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ അത്യാഹിത വിഭാഗത്തിലേക്ക് അവശ്യമരുന്നുകൾ ഉടൻ എത്തിക്കുമെന്നും എക്സ്റേ, ലബോറട്ടറി സംവിധാനങ്ങൾ സജ്ജമാക്കുമെന്നും ഉറപ്പുനൽകിയിരുന്നു.
അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജൻമാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മോണിട്ടറിംഗ് കമ്മിറ്റി രൂപവത്കരിക്കുമെന്നും ഡയറക്ടർ അറിയിച്ചിരുന്നു.ഇത് അംഗീകരിച്ച് സമരം പിൻവലിക്കാൻ തീരുമാനിച്ച ഹൗസ് സർജന്മാർ, ഉറപ്പുകൾ നടപ്പാകാത്തതിനെത്തുടർന്നാണു സമരം ശക്തമാക്കിയത്.