തിരുവനന്തപുരം: നഗരത്തിൽ വീടില്ലാത്തവർക്കു വീടു നിർമിച്ചു നൽകുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ രണ്ടാംഘട്ടം സംസ്ഥാനത്തു നടപ്പാക്കുന്പോൾ ഗുണഭോക്താവും പണം കണ്ടെത്തണമെന്നു വ്യവസ്ഥ.
വീട് നിർമിക്കാൻ നൽകുന്ന നാലു ലക്ഷം രൂപയിൽ 1.5 ലക്ഷം രൂപ ഗുണഭോക്താവും നഗരസഭയും ചേർന്നു കണ്ടെത്തണമെന്നാണ് കേന്ദ്ര മാർഗനിർദേശത്തിൽ പറയുന്നത്.
നേരത്തെ, നാലു ലക്ഷം രൂപയും കേന്ദ്ര- സംസ്ഥാന സർക്കാരുകളും നഗരസഭയും ചേർന്നു നൽകുന്നതായിരുന്നു വ്യവസ്ഥ. ഇതോടെ നഗരസഭയിൽ വീട് നിർമിക്കുന്നവർക്ക് കേന്ദ്ര വ്യവസ്ഥകൾ കൂടുതൽ ബാധ്യതയാകും. കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡപ്രകാരം പദ്ധതിയുടെ 25 ശതമാനം ഗുണഭോക്താവ് കണ്ടെത്തണമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപ കണ്ടെത്തേണ്ടിവരും.
നഗരസഭകൾക്ക് 50,000 രൂപ ചെലവഴിച്ചാൽ മതിയാകും. ഈ അനുപാതത്തിൽ സംസ്ഥാനം മാറ്റം വരുത്തിയേക്കും. ഒരു വീടിന് അർഹനായ ഗുണഭോക്താവിന് അനുവദിക്കുന്ന നാലു ലക്ഷം രൂപയിൽ സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയാക്കി ഉയർത്തി. നേരത്തെ ഇത് 50,000 രൂപയായിരുന്നു.
കേന്ദ്രസർക്കാർ 1.5 ലക്ഷം രൂപയും നൽകും. ശേഷിക്കുന്ന തുക നഗരസഭയും ഗുണഭോക്താവും ചേർന്നു കണ്ടെത്തണമെന്നാണ് വ്യവസ്ഥ.
ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗത്തിൽ പദ്ധതിയുടെ ധാരണാപത്രം കേന്ദ്രസർക്കാരുമായി ഒപ്പുവയ്ക്കാൻ തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിലൂടെ അർഹത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 30,000 പേർക്ക് പിഎംഎവൈയു- രണ്ട് പ്രകാരം വീടു നിർമിച്ചു നൽകും.
പദ്ധതി നടപ്പാക്കാത്ത പക്ഷം കേന്ദ്രവിഹിതമായി ലഭിക്കേണ്ട 450 കോടി രൂപ സംസ്ഥാന സർക്കാരിനു നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നത്.
സംസ്ഥാനത്തു നിലവിൽ നടപ്പാക്കിവരുന്ന പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിപ്രകാരം സ്വന്തമായി സ്ഥലമുള്ള ഭവനരഹിത ഗുണഭോക്താക്കൾക്ക് ഒരു വീടിന് നാല് ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. ഇതിൽ 1.50 ലക്ഷം രൂപ കേന്ദ്ര വിഹിതവും 50,000 രൂപ സംസ്ഥാന സർക്കാർ വിഹിതവും രണ്ടു ലക്ഷം രൂപ നഗരസഭാ വിഹിതവുമാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം വരുന്ന സെപ്റ്റംബർ 30ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണു രണ്ടാംഘട്ടം ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
വീടുകളിൽ പ്രധാനമന്ത്രിയുടെ പടം വേണ്ട
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (നഗരം) പ്രകാരം നിർമിക്കുന്ന വീടുകൾക്കു മുന്നിൽ പ്രധാനമന്ത്രിയുടെ പടം പതിക്കണമെന്ന വ്യവസ്ഥയില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
പദ്ധതിയുടെ എംബ്ലം മാത്രം മതിയെന്നാണ് കേന്ദ്രവുമായി സംസ്ഥാന സർക്കാർ ഒപ്പുവയ്ക്കുന്ന ധാരണാപത്രത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.