തിരുവനന്തപുരം: ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ജർമനിയിലെ ബാഡൻവുട്ടംബർഗിലെ നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി കോവളത്ത് നടന്ന ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2025ൽ ധാരണാപത്രം ഒപ്പിട്ടു.
’ദ് കേരള ഫ്യൂച്ചർ ഫോറം’ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വച്ചാണ് കെഎസ്യുഎം സിഇഒ അനൂപ് അംബികയും ജർമനിയിലെ കാൾസ്രൂഹ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മേധാവി തോമസ് ന്യൂമാനും കരാർ ഒപ്പിട്ടത്.
ജർമനിയിലെ അഞ്ചു പ്രമുഖ സർവകലാശാലകൾ ചേർന്നുള്ള കൂട്ടായ്മയാണ് നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി. ഒരു ബില്യണ്‍ യൂറോയ്ക്കു മുകളിൽ മൂല്യമുള്ള വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടും ഇവർക്കുണ്ട്. ഈ സഹകരണത്തിലൂടെ ജർമനിയിലും കേരളത്തിലുമായി ഏകദേശം 300 സ്റ്റാർട്ടപ്പുകൾ ഘട്ടംഘട്ടമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ഉൾപ്പെടെയുള്ള വിവിധ പിന്തുണകൾ ഈ സഹകരണത്തിലൂടെ ലഭ്യമാകും.
സർക്കാരിന്റെയും കേരളത്തിലെയും ജർമനിയിലെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെയും പങ്കാളിത്തത്തോടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും വർക്കിംഗ് ഗ്രൂപ്പും രൂപീകരിച്ച് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും.
കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കഴിവുള്ളവരെ കണ്ടെത്തി സുസ്ഥിരമായ പ്രതിഭാ ശൃംഖല രൂപപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന സവിശേഷത. ഇത് കേരളത്തിന്റെ വ്യവസായ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.