മുംബൈ: ആഗോള വിപണിയിലെ അനുകൂല തരംഗങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും ഇന്ത്യൻ ഓഹരി വിപണിക്കു കരുത്തായി.
ചാഞ്ചാട്ടങ്ങൾ നിറഞ്ഞ വ്യാപാരത്തിനൊടുവിൽ സെൻസെക്സ് 940.73 പോയിന്റ് (1.22%) ഉയർന്ന് 77,958.52 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 298.15 പോയിന്റ് (1.24%) നേട്ടത്തോടെ 24,330.95ൽ എത്തി.
യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന വാർത്തകളെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ ഉണർവ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ സൂചികകൾ താഴ്ന്ന നിലയിലേക്ക് പോയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുകയറുകയായിരുന്നു.
റിയൽറ്റി മേഖലയിലെ ഓഹരികളാണ് ഇന്ന് വിപണിയിൽ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ഇതിനു പുറമെ മെറ്റൽ, മിഡ്ക്യാപ്, ഹെൽത്ത് കെയർ, ഫാർമ മേഖലകളും മികച്ച നേട്ടമുണ്ടാക്കി. ഫിനാൻഷൽ സർവീസ്, എഫ്എംസിജി, ഓട്ടോ ഓഹരികളും വിപണിയുടെ കുതിപ്പിനു കരുത്തേകി.
അതേസമയം, ഐടി ഓഹരികൾ ഇന്നും സമ്മർദത്തിലായിരുന്നു. മീഡിയ, പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവയിൽ നേരിയ തോതിൽ ലാഭമെടുപ്പ് നടന്നതിനാൽ ഈ മേഖലകളിൽ നേരിയ തളർച്ച പ്രകടമായി.
ആഗോളതലത്തിൽ എണ്ണവില കുറയുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണു നൽകുന്നത്. വരുംദിവസങ്ങളിലും വിപണിയിൽ ഈ പോസിറ്റീവ് ട്രെൻഡ് തുടരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.