കുളത്തൂപ്പുഴ : കൂറ്റൻ മരങ്ങൾ കാരണം ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ. കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പയില്‍ പഴയ റോഡ് പ്രദേശത്ത് താമസിക്കുന്ന 45 ഓളം വരുന്ന കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. പ്രദേശത്തെ റിസര്‍ച്ച് വനമേഖലയിലുള്ള കൂറ്റന്‍ മരങ്ങളും മരച്ചില്ലകളും വീടുകള്‍ക്ക് മുകളിലേക്ക് അപകടവസ്ഥയില്‍ ചാഞ്ഞു നില്‍ക്കുന്നതാണ് ഇതിന് കാരണം. മരങ്ങളില്‍ പലതും വേര് തെളിഞ്ഞും മണ്ണൊലിച്ചുപോയും അപകടവസ്ഥയിലാണ്.ചിലതാകട്ടെ ഉണങ്ങി ഏത് നിമിഷവും നിലംപൊത്തിയേക്കാമെന്ന അവസ്ഥയിലാണ്.
അപകടാവസ്ഥയിലുള്ള കൂറ്റന്‍ മരങ്ങള്‍ മുറിച്ച് നീക്കണമെന്നു കാണിച്ചു ഇവര്‍ കാണാത്ത ജനപ്രതിനിധികളില്ല. കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളുമില്ല.
ഒടുവില്‍ 2023 ല്‍ അന്നത്തെ മുഖ്യമന്ത്രിയെ പിണറായി വിജയന് നേരിട്ട് നടത്തിയ നവകേരള സദസിലും വനംമന്ത്രി ശശീന്ദ്രന് നയിച്ച വന സദസിലും നാട്ടുകാരുടെ കൂട്ട പരാതിയും നിവേദനങ്ങളും എത്തി.
പരാതികളുടെ അടിസ്ഥാനത്തില്‍ സ്ഥലം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും 52 മരങ്ങള്‍ 24 ഓളം വീടുകള്‍ക്കും മനുഷ്യജീവനും അപകടമാണെന്ന് കണ്ടെത്തുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട് വന്ന് രണ്ടര വര്‍ഷം കഴിയുമ്പോള്‍ മരങ്ങള്‍ ഒന്നും മുറിച്ചിട്ടില്ല. മാത്രമല്ല റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മരങ്ങളില്‍ ചിലത് വീണ് വീടുകള്‍ ഉള്‍പ്പടെ തകരുകയും ചെയ്തു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഇനി എന്തു ചെയ്യണമെന്നു നാട്ടുകാര്‍ ചോദിക്കുന്നു. അപകടവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുനീക്കിയില്ലെങ്കില്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തി ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് വാര്‍ഡ് മെമ്പര്‍ ഷഫീക് ചോഴിയക്കോട് പറഞ്ഞു. എംഎല്‍എയും വനം മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.