ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്ന പേര് അത്ര ലളിതമല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ മുതൽ കംപ്യൂട്ടറുകൾ വരെ, ഇൻസ്റ്റ പേജ് മുതൽ സ്പോട്ടിഫൈ വരെ സർവവും എഐ മയം.
റോബോട്ടുകൾ മനുഷ്യനെ നിയന്ത്രിക്കുന്നതും ലോകം കീഴടക്കുന്നതുമൊക്കെ പല ഇംഗ്ലീഷ് സിനിമകളിലും നാം കണ്ടിട്ടുണ്ടാകും. അതേ വഴിയിലാണ് ലോകം ഇന്നു മുന്നോട്ട് പോകുന്നത്. എല്ലാ ദിവസവും നമ്മൾ ഒരുപാട് കാര്യങ്ങൾ ഗൂഗിളിലും മറ്റ് സെർച്ച് എൻജിനുകളിലും തിരയുമ്പോൾ ലോകത്തിന്റെ മുഴുവൻ രഹസ്യം സൂക്ഷിക്കുന്ന ഒരു എഐ വികസിക്കപ്പെടുകയാണെന്ന് എത്രപേർ ഓർക്കാറുണ്ട്.
എഐ വിപ്ലവം സാധാരണക്കാരന് വഴി പറഞ്ഞുകൊടുക്കുന്നതു മുതൽ മൾട്ടിനാഷണൽ കമ്പനികൾക്ക് അവരുടെ ഉത്പന്നങ്ങൾ ശരിയായ ഉപഭോക്താവിലേക്കു എത്തിക്കുന്നതിനുവരെ സഹായിക്കുന്നു. മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും എഐയുടെ സഹായമുണ്ട്. മനുഷ്യന് പകരം പല ജോലികളും ചെയ്യുന്ന റൊബോട്ടുകൾ ലോകം മുഴുവൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിസപ്ഷനിസ്റ്റായും മാൻഹോൾ ക്ലീനറായും ഡോക്ടറായും ചാരനായും വഴികാട്ടിയായും റോബോട്ടുകൾ മാറുന്നു. കൊച്ചിയിൽപോലും റോബോട്ടുകൾ കണ്ണ് ഓപ്പറേഷൻ ചെയ്യുന്ന കാഴ്ച കാണാം.
മാറ്റങ്ങൾ പ്രവചനാതീതം
കംപ്യൂട്ടറുകളെ മനുഷ്യനെപ്പോലെ ചിന്തിക്കാൻ പരിശീലിപ്പിക്കുന്നു എന്നതാണ് നിർമിതബുദ്ധിയുടെ (എഐ) ഏറ്റവും വലിയ സവിശേഷത. 20 വർഷങ്ങൾക്കു മുൻപ് ഇന്റർനെറ്റ് എങ്ങനെ ആയിരുന്നുവോ ആ ഘട്ടത്തിലാണ് നിർമിതബുദ്ധി ഇപ്പോഴുള്ളത്. അടുത്ത 10 വർഷത്തിനുള്ളിൽ അത് മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രവചനാതീതമായിരിക്കും.
പൊതുസേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുമ്പോഴും പൊതുജനങ്ങളിൽനിന്ന് ശേഖരിച്ചുകൊണ്ടിരിക്കുന്ന അതിവിപുലമായ വ്യക്തിഗത വിവരങ്ങൾ കംപ്യൂട്ടറുകളിൽ ഫീഡ് ചെയ്തശേഷം വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് അവ വിശകലനം ചെയ്ത് അതിൽനിന്ന് അൽഗോരിതത്തിന്റെ സഹായത്തോടെ വ്യത്യസ്ത സാഹചര്യങ്ങൾ സ്വയംതന്നെ കണ്ടെത്താൻ കംപ്യൂട്ടറുകളെ പരിശീലിപ്പിക്കുക എന്നതാണ് നിർമിതബുദ്ധി കംപ്യൂട്ടറുകൾ എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തി നേരത്തേ നടത്തിയ ഷോപ്പിംഗിന്റെ അടിസ്ഥാനത്തിൽ അയാൾക്ക് അനുയോജ്യമായ പുതിയ ഉപകരണങ്ങളോ വസ്തുക്കളോ വാങ്ങാൻ നിർദേശിക്കുന്ന ഒരു പർച്ചേസ് ഷോപ്പ് അല്ലെങ്കിൽ സർവീസ് സെന്റർ നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നു. വൈദ്യശാസ്ത്രരംഗത്ത് എഐ ഉപയോഗപ്പെടുത്തിയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും മറ്റുമായി നൂതന സാങ്കേതിക പദ്ധതികളാണ് രൂപകൽപന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
മനുഷ്യർ പലപ്പോഴും തിരുമാനമെടുക്കുന്നത് നമ്മുടെ തലച്ചോറിലുള്ള കോടിക്കണക്കിന് ന്യൂറോണുകൾ വ്യത്യസ്തങ്ങളായിട്ടുള്ള സാധ്യതകളെ പഠിച്ചു മനസിലാക്കിയാണ്. സെക്കൻഡിന്റെ ഒരംശത്തിൽ നടക്കുന്ന പ്രക്രിയയാണിത്. മനുഷ്യന്റെ ഈ സ്വഭാവത്തെയാണ് എഐ അതിവിദഗ്ധമായി ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യർ വരുത്താറുള്ള തെറ്റുകൾപോലും ഒഴിവാക്കി കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ യന്ത്രത്തിന് കഴിയുമെന്നതിനാൽ ജോലിനഷ്ടത്തിന് സാധ്യത ഏറെയാണ്.
എഐയുടെ ബിസിനസ് സാധ്യതകൾ
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉപഭോക്താവിന്റെ താത്പര്യങ്ങളും സൗകര്യങ്ങളും മനസിലാക്കി പെരുമാറാൻ കഴിയുന്നു എന്നിടത്താണ് എഐയുടെ ബിസിനസ് സാധ്യതകൾ നിർണയിക്കുന്നത്. സ്വന്തമായി ഒരു കാറ് പോലുമില്ലാത്ത ഊബർ (uber) രാജ്യത്തെ പ്രമുഖ ടാക്സി സർവീസ് ആയി മാറിയതും ഒരു റസ്റ്ററന്റ് പോലും സ്വന്തമായി നടത്താതെ സൊമാറ്റോ (zomato) രാജ്യത്തെയാകെ ഭക്ഷണവിതരണ ഭീമനായതും, സ്വന്തമായി കെട്ടിടങ്ങൾ കെട്ടിപ്പൊക്കാത്ത ഓയോ, തിവാഗോ ഒക്കെ നൂറുകണക്കിന് ഹോട്ടലുകളിലേക്ക് വഴിതുറന്നതുമൊക്കെ ‘പ്ലാറ്റ്ഫോം ബിസിനസ് മോഡൽ’ എന്ന ആശയത്തിലൂടെയാണ്. ഒറ്റ ചെറുകിട വില്പനശാലയും ഇല്ലാതെ ആമസോണിനെയും ഫ്ലിപ്കാർട്ടിനെയുമൊക്കെ നമ്പർവൺ റീടെയ്ലർമാർ ആക്കിയതും ഇതേ രീതിശാസ്ത്രം തന്നെ.
ഇന്നലെവരെ കണ്ടുകൊണ്ടിരുന്ന തൊഴിൽ മേഖലകൾ അപ്രസക്തമാകുന്നതും പുതിയ തൊഴിലുകളും തൊഴിലിടങ്ങളും ക്രമേണ ഉയർന്നുവരുന്നതും ചരിത്രത്തിൽ ആവർത്തിച്ചുവരുന്ന പ്രക്രിയയാണ്. ടെലിഫോൺ കോയിൻ ബോക്സുകളും ഫിലിം അധിഷ്ഠിത കാമറകളും ഇന്റർനെറ്റ് കഫേകളും റിചാർജ് ഷോപ്പുകളുമൊക്കെ നാട്ടിൽ വലിയ തരംഗം സൃഷ്ടിച്ചതും പിന്നീട് മങ്ങി പഴഞ്ചന്മാരാകുന്നതും നേരിട്ട് കണ്ടവരാണ് നമ്മൾ. യന്ത്രവത്കരണവും സാങ്കേതികവിദ്യയുമൊക്കെ മനുഷ്യന്റെ ബുദ്ധിമുട്ടുകളെ പരമാവധി കുറച്ചുകൊണ്ടുവരുന്നതിനുള്ള ശാസ്ത്രീയ അന്വേഷണങ്ങളുടെ ഫലമാണെന്ന് അവതരിപ്പിക്കുമ്പോഴും അതിലേക്കുള്ള പ്രേരണയെയും വഴികളെയും വേഗത്തെയുമൊക്കെ നിർണയിച്ചത് ലാഭത്തിൽ മാത്രം അധിഷ്ഠിതമായ മുതലാളിത്ത താത്പര്യങ്ങളാണെന്നതും ചേർത്തുവായിക്കണം.
പുതിയൊരു തൊഴിൽ സംസ്കാരം
ഓരോ തൊഴിൽ മേഖല സൃഷ്ടിക്കപ്പെടുമ്പോഴും അതിനോടൊപ്പംതന്നെ ചില തൊഴിൽ മേഖലകൾ ഇല്ലാതെയാകുന്നുണ്ട്. ഇന്റർനെറ്റ് ആദ്യകാലങ്ങളിൽ ആശയവിനിമയത്തിനും വിവരങ്ങൾ പങ്കിടുന്നതിനുമുള്ള ഇടമായിരുന്നുവെങ്കിൽ സാവധാനം അത് ഒരു മാർക്കറ്റ് പ്ലേസ് ആയി മാറുകയായിരുന്നു. പുതിയൊരു തൊഴിൽ സംസ്കാരമാണ് ഇത്തരം പ്ലാറ്റ്ഫോം ബിസിനസ് മോഡലുകൾ നാട്ടിൽ സൃഷ്ടിച്ചത്. വ്യത്യസ്ത സാഹചര്യങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന റോബോട്ടുകൾ നമ്മുടെ തൊഴിലിടങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും വീടുകളിലും സജീവമായി മനുഷ്യന്റെ സന്തതസഹചാരിയാകുന്ന കാലം വിദൂരമല്ല. കൊഞ്ചിച്ചോമനിക്കാൻ വളർത്തുമൃഗമായും അടുക്കളക്കാരിയായും കിടപ്പുരോഗികളെ സഹായിക്കുന്ന നഴ്സായുമൊക്കെ റോബോട്ടുകൾ അണിയറയിൽ ഒരുങ്ങുകയാണ്.
അപകടങ്ങൾക്കും സാധ്യത
ഒരുവശത്തു നിർമിതബുദ്ധിയിലൂടെ ധാരാളം പ്രയോജനം ലഭിക്കുമ്പോൾ മറുവശത്തു വലിയ അപകടങ്ങൾക്കും സാധ്യതയുണ്ട്. അടുത്ത ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ കോടിക്കണക്കിനു മനുഷ്യർ സാമ്പത്തികമായി അപ്രസക്തമാകുമെന്ന് ഇതു സംബന്ധിച്ച് ചില പഠനങ്ങൾ പറയുന്നു. യന്ത്രവത്കരണം മൂലം തൊഴിൽനഷ്ടം സംഭവിക്കുന്നുണ്ട്. വ്യാവസായിക വിപ്ലവം മുതൽ നാം കേട്ടുപോരുന്നതാണ്. അന്നൊക്കെ നഷ്ടപ്പെട്ടിരുന്ന ജോലിക്കു പകരം ധാരാളം ജോലികൾ അതേ യന്ത്രങ്ങൾ മുഖേന ഉണ്ടായിവന്നിരുന്നു. മനുഷ്യർ ശാരീരികമായി ചെയ്തിരുന്ന ജോലികളാണ് മുമ്പ് യന്ത്രങ്ങൾ ഏറ്റെടുത്തത്.
ബുദ്ധിപരമായ കഴിവുകൾ ഉപയോഗിക്കേണ്ടതിന് മനുഷ്യർതന്നെ ജോലിയിൽ തുടരേണ്ടിയിരുന്നു. ഉദാഹരണത്തിന് പുതിയവ പഠിക്കുക, കാര്യങ്ങൾ താരതമ്യം ചെയ്യുക, ആശയവിനിമയം നടത്തുക, മാനുഷിക വികാരങ്ങൾ മനസിലാക്കുക തുടങ്ങിയവ. എന്നാൽ ഇപ്പോൾ എഐ ഉപയോഗപ്പെടുത്തി ബുദ്ധിപരമായ കഴിവുകൾ ആവശ്യമുള്ള ജോലികൾ വരെ യന്ത്രങ്ങൾ ഏറ്റെടുത്തു ചെയ്യും. മനുഷ്യരുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും ഒക്കെ മനസിലാക്കുന്ന കംപ്യൂട്ടറുകൾ ഉപയോഗപ്പെടുത്തി ഡ്രൈവർമാരുടെയും ബാങ്കർമാരുടെയും നിയമജ്ഞരുടെയുമൊക്കെ ജോലി മെഷിനുകൾ ഏറ്റെടുക്കുന്ന കാലമാണ് വരാനിരിക്കുന്നത്. നമ്മെ വിസ്മയിപ്പിക്കുന്ന ചില ‘മാരക’ കോംബിനേഷനുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് അറിയുന്നത്.
ആദ്യത്തേത് ആരോഗ്യരംഗത്താണ്. രോഗം വരുന്നതിനുമുമ്പേ അത് പ്രവചിക്കുന്ന ‘മെഡിക്കൽ എഐ’ ഡോക്ടർമാർക്കും രോഗികൾക്കും വലിയ സഹായമായി മാറും. കാർഷികരംഗത്തേക്ക് എഐ കടന്നെത്തുമ്പോൾ വയനാട്ടിലെയും ഇടുക്കിയിലെയും കുട്ടനാട്ടിലെയും കർഷകർക്ക് എളുപ്പത്തിൽ ‘സ്മാർട്ട് ഫാമിംഗ്’ പ്ലാൻ ചെയ്യാനാകും. മണ്ണ് പരിശോധിക്കാനും വളമിടാനും ഒക്കെ കംപ്യൂട്ടർ സഹായിക്കുന്ന കാലം വിദൂരമല്ല. ബാങ്കിംഗ് മേഖലയിലേക്ക് എഐ കടന്നുവരുമ്പോൾ, പണം തട്ടിക്കുന്നത് തടയാനും ഓട്ടോമേറ്റഡ് ട്രേഡിംഗിനും ഉള്ള ബുദ്ധി എഐ പറഞ്ഞുതുടങ്ങും.
മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്തും
വിദ്യാഭ്യാസരംഗത്തു എഐ കൊണ്ടുവരുന്ന മാറ്റങ്ങൾ പ്രവചനങ്ങൾക്കപ്പുറമായിരിക്കും. എല്ലാ കുട്ടികൾക്കും ഒരേ പാഠമായിരിക്കില്ല. ഓരോരുത്തരുടെയും ബുദ്ധിശക്തിക്ക് അനുസരിച്ചുള്ള ‘പേഴ്സണലൈസ്ഡ് ലേണിംഗ്’ വരും. പുതിയ എഐ വിദ്യാലയം വിസ്മയം തീർക്കും. വക്കീലിന്റെ പത്ത് മണിക്കൂർ ജോലി പത്തു മിനിറ്റിൽ തീർക്കുന്ന എഐ സിസ്റ്റങ്ങൾ നിയമ സംവിധാനങ്ങളിൽ വലിയമാറ്റം വരുത്തും.
ആർട്ടിഫിഷൽ ഇന്റലിജൻസ് തരംഗമാകുമ്പോൾ മനുഷ്യൻ അവന്റെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കും. മനുഷ്യന്റെ സർഗാത്മകതയും ഉത്പാദനക്ഷമതയും പതിന്മടങ്ങു വർധിപ്പിക്കാൻ എഐക്ക് കഴിയും.
വിദ്യാസമ്പന്നരായാൽ പോരാ, സ്കിൽഡ് പ്രഫഷണൽസിനെയാണ് ഞങ്ങൾക്ക് ആവശ്യമെന്ന് തൊഴിൽ മേഖല യുവതലമുറയോട് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ യുവതലമുറയ്ക്ക് ഭാഷയുടെയോ വിവരങ്ങളുടെയോ സൗകര്യങ്ങളുടെയോ കുറവു മൂലമുണ്ടാകുന്ന പിന്നാക്കാവസ്ഥ മറികടന്ന് ലോകത്തിന്റെ പുതിയ സാധ്യതകൾ തേടാൻ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താമെന്നത് നമുക്കുള്ള അവസരമാണ്.
(തിരുവനന്തപുരം ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറാണ് ലേഖകൻ)