റോം: കഴിഞ്ഞ വർഷം ലോകമെമ്പാടുമായി ഏകദേശം 64.5 കോടി ജനങ്ങൾ (ആഗോള ജനസംഖ്യയുടെ 7.8%) ദാരിദ്ര്യം അനുഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്.
യുഎന്നിന്റെ കീഴിലുള്ള റോം ആസ്ഥാനമായ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ, വേൾഡ് ഫുഡ് പ്രോഗ്രാം, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ ചിൽഡ്രൻസ് ഫണ്ട്, ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് എന്നീ ഏജൻസികൾ ചേർന്നു തയാറാക്കിയ ‘ലോകത്തിലെ ഭക്ഷ്യസുരക്ഷയും പോഷകാഹാര നിലയും’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം നേരിയ കുറവുണ്ടായിട്ടുണ്ട്.
2024നേക്കാൾ 1.4 കോടി ആളുകളും 2022ലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 4.3 കോടി ആളുകളും കുറവാണ് 2025ൽ പട്ടിണി നേരിട്ടത്. പ്രത്യേകിച്ച് തെക്കേ അമേരിക്കയിലും തെക്കൻ ഏഷ്യയിലും ഭക്ഷ്യസുരക്ഷയിൽ പുരോഗതിയുണ്ടായി.എങ്കിലും സാഹചര്യങ്ങൾ ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കയിൽ അഞ്ചിൽ ഒരാൾ വീതം (30.9 കോടി ആളുകൾ) ഇപ്പോഴും പട്ടിണിയിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീകളിലെ വിളർച്ചയും ഉയർന്ന നിലയിൽത്തന്നെ തുടരുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്ധന-വളം വിലവർധനവ്, എൽ നിനോ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ നിലവിലെ പുരോഗതിക്കു ഭീഷണിയാകാൻ സാധ്യതയുണ്ട്.
അതിനാൽ കർഷകർക്ക് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ഉറപ്പാക്കാനും കൃഷി-സംഭരണ മേഖലകളിൽ കൂടുതൽ ദീർഘകാല നിക്ഷേപങ്ങൾ നടത്താനും ലോകരാജ്യങ്ങളോട് യുഎൻ ഏജൻസികൾ ആവശ്യപ്പെട്ടു.