കൊച്ചി: പെരുമ്പാവൂരില്‍ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കള്ളപ്പണ ഇടപാട് അന്വേഷിച്ച് ഇഡി. കോഴിക്കോടും പാലക്കാടുമായി നാലിടങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് ജൂണ്‍ 24ന് പെരുമ്പാവൂരില്‍ നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി വൈപ്പിന്‍ സ്വദേശിയായ ആയുഷ്, ഭാര്യ അനഘ എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.
തുടര്‍ന്ന് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂരിലെ ഫ്‌ളാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് 17 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ആയുഷിന് പുറമെ കോഴിക്കോട് സ്വദേശികളായ ഫായിസ്, ജഗത്, പാലക്കാട് സ്വദേശികളായ ഹരികൃഷ്ണന്‍, അബു താഹിര്‍, സഞ്ജയ് എന്നിവരും പൊലിസ് പിടിയിലായിരുന്നു. തായ്‌ലന്‍ഡിലെ ഒരു പ്രധാന ഏജന്‍റ് വഴിയാണ് പ്രതികള്‍ നിരന്തരമായി കഞ്ചാവ് ഇറക്കുമതി ചെയ്തിരുന്നത്.
ഈ ലഹരിക്കടത്തിലൂടെ ലഭിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും ഇതിന് പിന്നില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം എവിടെയൊക്കെ ചെലവഴിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി വിശദമായി പരിശോധിച്ചുവരികയാണ്.