ആറര വയസുകാരിയായ കൊച്ചുമകളെക്കൊണ്ട് തിരക്കേറിയ പൊതുറോഡിലൂടെ കാറോടിപ്പിച്ച ഹൈദരാബാദ് പോലീസ് സബ് ഇൻസ്പെക്ടർ പുജാരി തിരുപ്പതിക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലായിരുന്നു വിവാദമായ ഈ സംഭവം നടന്നത്.
കുട്ടിക്ക് റോഡ് പോലും കൃത്യമായി കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും മുൻസീറ്റിലിരുന്ന് ഉദ്യോഗസ്ഥൻ കുട്ടിക്ക് ഡ്രൈവിംഗ് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.
വാഹനം വളരെ പതുക്കെ നീങ്ങിയതോടെ റോഡിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും, ഇതേത്തുടർന്ന് നാട്ടുകാർ കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയുമായിരുന്നു.
തന്റെ കൊച്ചുമകളെ ഗിന്നസ് റെക്കോർഡിൽ എത്തിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് കാർ ഓടിക്കാൻ നൽകിയതെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ചോദ്യം ചെയ്ത നാട്ടുകാരോട് വളരെ ദാക്ഷിണ്യമില്ലാതെയാണ് ഇയാൾ സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയുണ്ടായത്.
മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുംവിധം അശ്രദ്ധമായി പെരുമാറിയതിനും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനും ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.