ന്യൂഡൽഹി: ഫിസിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ അന്വേഷണസമിതി രൂപീകരിച്ച് ഡൽഹി ഐഐടി. പഠിപ്പ് മുടക്കിയുള്ള കാമ്പസിലെ വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.
ഋഷികേശ് കുമാർ ശനിയാഴ്ചയാണ് കാമ്പസിലെ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. ഋഷികേശിന്‍റെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സമിതി രൂപവത്കരിക്കുന്നതെന്ന് ഐഐടി ഡയറക്ടർ പ്രഫ. രംഗൻ ബാനർജി അറിയിച്ചു.
ഹരിയാണ കായിക സർവകലാശാല വിസിയും ഉത്തരാഖണ്ഡ് മുൻ ഡിജിപിയുമായ അശോക് കുമാർ, ഡൽഹി എയിംസിലെ സൈക്യാട്രി വിഭാഗം മേധാവി പ്രഫ. പ്രതാപ് ശർമ, രജിസ്ട്രാർ, രണ്ട് വിദ്യാർഥി പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് അഞ്ചംഗസമിതി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.