കൊച്ചി: ഐഒഎസ് സാഗർ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് സുനൈന കൊച്ചിയിലെത്തി. ഇന്ന് രാവിലെ പത്തോടെയാണ് ഐഎൻഎസ് സുനൈന കൊച്ചി നേവൽ ബേസിൽ എത്തിയത്. 16 രാജ്യങ്ങളിൽ നിന്നുള്ള 38 നാവിക ഉദ്യോഗസ്ഥരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സൗഹൃദ രാജ്യങ്ങളുമായി നടത്തുന്ന നാവിക സഹകരണവും കൂട്ടായ്മയുമാണ് ഇന്ത്യന്‍ ഓഷ്യന്‍ഷിപ്പ് സാഗര്‍ (ഐഒഎസ് സാഗര്‍) ദൗത്യം. ഒരു സമുദ്രം ഒരു ദൗത്യം എന്ന ആശയം മുൻനിർത്തി നടത്തിയ ഐഒഎസ് സാഗർ, സഹകരണാധിഷ്ഠിതവും നിയമപരവുമായ സമുദ്ര സുരക്ഷാ ക്രമത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും തെളിയിച്ചതായി നാവികസേന വ്യക്തമാക്കി.
ബംഗ്ലാദേശ്, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മാലദ്വീപ്, മൊസാംബിക്ക്, മ്യാൻമർ, സീഷെൽസ്, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാൻസാനിയ, തായ്ലൻഡ്, ടിമോർ ലെസ്റ്റെ, യുഎഇ എന്നീ രാജ്യങ്ങളുമായി ചേർന്നായിരുന്നു ദൗത്യം.
ഐഒഎസ് സാഗർ ദൗത്യം, പ്രാദേശിക സമുദ്ര സഹകരണത്തിലും കൂട്ടായ സുരക്ഷയിലും ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തിയതായും ഇന്ത്യൻ നാവികസേന അറിയിച്ചു. ദൗത്യത്തിനിടെ മാലി, ഫുക്കറ്റ്, ജക്കാർത്ത, സിംഗപ്പുർ, യാങ്കൂൺ, ചറ്റോഗ്രാം, കൊളംബോ എന്നിവിടങ്ങളിൽ ഐഎൻഎസ് സുനൈന സന്ദർശനം നടത്തി. വിവിധ നാവിക പരിശീലനങ്ങൾ, സുരക്ഷാ ചർച്ചകൾ, സംയുക്ത പ്രവർത്തനങ്ങളും നടന്നു.
കടൽ കവർച്ച, അനധികൃത മത്സ്യബന്ധനം, ആയുധ - മയക്കുമരുന്ന് കടത്ത് തുടങ്ങിയ സമുദ്ര ഭീഷണികളെ നേരിടാനുള്ള മേഖലാ രാജ്യങ്ങളുടെ കൂട്ടായ ശേഷി വർധിപ്പിക്കുന്നതിൽ ഐഒഎസ് സാഗർ നിർണായക പങ്കുവഹിച്ചുവെന്നും നാവികസേന വ്യക്തമാക്കി.