ഐപിഎൽ 2026-ൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു - ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ അരങ്ങേറിയത് തികച്ചും അസാധാരണമായ രംഗങ്ങൾ.
മത്സരത്തിന്‍റെ ആവേശത്തിനിടയിൽ ആർസിബി മെന്‍ററും ബാറ്റിംഗ് പരിശീലകനുമായ ദിനേഷ് കാർത്തിക്കും ഓൺ-ഫീൽഡ് അമ്പയറും തമ്മിലുണ്ടായ തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒരു കുപ്പി വെള്ളത്തെച്ചൊല്ലിയുണ്ടായ ഒരു തെറ്റിദ്ധാരണ ഒടുവിൽ വലിയൊരു വാഗ്വാദത്തിലേക്ക് നീങ്ങുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്‌സിലായിരുന്നു സംഭവം. രജത് പാട്ടിദാറും ദേവദത്ത് പടിക്കലും ക്രീസിൽ ബാറ്റ് ചെയ്യുന്ന സമയത്ത് ഡ്രിങ്ക്സ് ബ്രേക്ക് അനുവദിച്ചു.
ഈ സമയത്ത് ആർസിബി താരങ്ങൾക്കായി കരുതിയിരുന്ന കുപ്പികളിലൊന്ന് അമ്പയർ അബദ്ധത്തിൽ കയ്യിലെടുത്തു. തന്‍റെ വെള്ളക്കുപ്പി അമ്പയർ എടുത്തത് ശ്രദ്ധയിൽപ്പെട്ട പാട്ടിദാർ ഉടൻ തന്നെ അത് തിരികെ ചോദിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ സംസാരമുണ്ടാവുകയും ചെയ്തു.
കാര്യമറിഞ്ഞ് ഗ്രൗണ്ടിലെത്തിയ ദിനേഷ് കാർത്തിക് അമ്പയറുടെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അമ്പയറുടെ പെരുമാറ്റം ഉത്തരവാദിത്തമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി കാർത്തിക് പരസ്യമായി തന്നെ ദേഷ്യപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആർസിബി പരിശീലകൻ ആൻഡി ഫ്ലവറും ഈ സമയത്ത് ഗ്രൗണ്ടിലുണ്ടായിരുന്നു. സാധാരണയായി അമ്പയർമാർക്ക് പ്രത്യേകം പാനീയങ്ങൾ നൽകാറുണ്ട്. എന്നാൽ തിരക്കിനിടയിൽ ആർസിബി താരങ്ങൾക്കുള്ള കുപ്പിയാണ് താൻ എടുത്തതെന്ന് അമ്പയർ തിരിച്ചറിഞ്ഞിരുന്നില്ല.
സംഭവം വെറും ഒരു തെറ്റിദ്ധാരണ മാത്രമാണെന്ന് പിന്നീട് വ്യക്തമായെങ്കിലും, കാർത്തിക്കിന്‍റെയും പാട്ടിദാറിന്‍റെയും പ്രതികരണം കാര്യങ്ങളെ ഗൗരവകരമാക്കി മാറ്റി. മൈതാനത്തെ ഈ ചൂടേറിയ രംഗങ്ങൾ ക്യാമറയിൽ പതിയുകയും വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.
നിസാരമായ ഒരു കാര്യത്തിന് ദിനേഷ് കാർത്തിക് ഇത്രത്തോളം ക്ഷുഭിതനാകേണ്ടിയിരുന്നോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.