പാലക്കാട്: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നയതന്ത്ര മര്യാദകൾ ലംഘിച്ച് നടത്തുന്ന ഈ കടന്നാക്രമണം ജനാധിപത്യ ലോകത്തിന് അപമാനമാണെന്നും പിണറായി പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദകൾക്ക് നിരക്കാത്തതാണ്. കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന വന്യമൃഗ നീതിയാണ് ഇവിടെ നടപ്പാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇറാന്റെ എണ്ണയും പ്രകൃതിവാതകവും കൈക്കലാക്കാനാണ് അമേരിക്കയുടെ ശ്രമം. ഒരു രാജ്യത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്നും പിണറായി പറഞ്ഞു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ പ്രവാസികളെ സംബന്ധിച്ചുള്ള ആശങ്കയും മുഖ്യമന്ത്രി പങ്കുവച്ചു. യുദ്ധം മൂലം പ്രവാസികൾ വലിയ ആശങ്കയിലാണെന്നും ഓരോ നിമിഷവും തീ തിന്നാണ് അവർ കഴിയുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന അമേരിക്കയാണ് അധിനിവേശങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വലിയ ചരിത്രമുള്ള രാജ്യമായ ഇറാനെ തകർക്കാൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.