തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിച്ച മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണെന്നത് രാഹുൽ ഗാന്ധി മറന്നുപോയോ? 2022- 23ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടെ ആയിരക്കണക്കിന് ഗോത്ര വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ സംഘപരിവാർ പ്രേരണയാൽ ആട്ടി ഓടിച്ചപ്പോൾ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തിൽ നിന്ന് അവധിയെടുത്തിരുന്നുവോ?
ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സർക്കാർ അറസ്റ്റു ചെയ്തത്. 2000ൽ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിർത്തിയത്.
ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാൻ പലഘട്ടങ്ങളിൽ വർഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോണ്‍ഗ്രസ് തയാറായില്ല.
എന്തായാലും കോണ്‍ഗ്രസിന്റെ സ്വഭാവം വച്ച് സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും അദ്ദേഹം വരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.