ചാലക്കുടി: ഫിനാൻസ് സ്ഥാപനത്തിൽ പണയത്തിലുള്ള സ്വർണം എടുക്കാൻ സാന്പത്തികമായി സഹായിച്ചാൽ സ്വർണം നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയും പകരം മുക്കുപണ്ടം നൽകി വഞ്ചിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വാടാനപ്പള്ളി പുത്തൻവീട്ടിൽ ഇല്യാസ്(40) ആണു പോലീസിന്റെ പിടിയിലായത്.
2026 മാർച്ച് 11നാണ് ഇയാൾ മാള പൊയ്യ പൂപ്പത്തി സ്വദേശി മണവാളൻവീട്ടിൽ ബിനോജ് പോളിനെ തട്ടിപ്പിനിരയാക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ പണയംവച്ച തന്റെ 28 ഗ്രാം സ്വർണം തിരിച്ചെടുക്കാൻ പണം നൽകിയാൽ, ആ സ്വർണം ബിനോജിനുതന്നെ വിൽക്കാമെന്ന് ഇയാൾ ഉറപ്പുനൽകി.
ഇതു വിശ്വസിച്ച് 3,21,000 രൂപ ബിനോജ് പ്രതിക്കു കൈമാറി. എന്നാൽ, സ്വർണത്തിനു പകരം മുക്കുപണ്ടത്തിന്റെ ഒരു മാലയും കൈചെയിനും ബിനോജിനു നൽകി പണവുമായി ഇല്യാസ് മുങ്ങുകയായിരുന്നു.
കേരളത്തിലുടനീളം ജ്വല്ലറികളും ഫിനാൻസ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമാനരീതിയിൽ തട്ടിപ്പുനടത്തിയിട്ടുള്ള ഇല്യാസ്, 18 തട്ടിപ്പുകേസുകളിലും രണ്ടു മോഷണക്കേസുകളിലും അടക്കം ഇരുപതു കേസുകളിൽ പ്രതിയാണ്. വാടാനപ്പിള്ളി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്.
ജ്വല്ലറി, ഫിനാൻസ് ഉടമകൾചേർന്ന് രൂപവത്കരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇല്യാസിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നു. ഇല്യാസ് മൂവാറ്റുപുഴയിലെ ഫിനാൻസ് സ്ഥാപനത്തിൽ പണയംവച്ച സ്വർണം എടുക്കാനായി മുക്കുപണ്ടവുമായി എത്തിയപ്പോൾ ഉടമ തിരിച്ചറിയുകയും സുഹൃത്തുക്കളുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.