കൊച്ചി: അനധികൃത ബോര്‍ഡുകള്‍ക്കും മറ്റുമെതിരേ നടപടിയെടുക്കാത്ത തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് പിഴത്തുകയുടെ ഉത്തരവാദിത്വമുണ്ടായിരിക്കുമെന്ന് ഹൈക്കോടതി.
പിഴ ശേഖരിക്കാനുള്ള ഇച്ഛാശക്തിയില്ലായ്മയാണ് ഇതിലൂടെ പ്രകടമാകുന്നത്. പിഴത്തുക കൃത്യമായി പിരിച്ചില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് കോടതിയും ഇതിനുപിന്നാലെ സര്‍ക്കാരും ഉത്തരവിട്ടിട്ടുള്ളതാണ്.
നിയമലംഘകര്‍ക്കെതിരേ പിഴ ചുമത്തി കോടിക്കണക്കിന് രൂപ സര്‍ക്കാരിനു ലഭ്യമാക്കാമെന്നിരിക്കെ, നടപടിയെടുക്കാത്ത അധികൃതരുടെ നടപടി വലിയ വീഴ്ചയാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു.
അനധികൃതമായി സ്ഥാപിച്ച കൊടികള്‍, ബോര്‍ഡുകള്‍, ഫ്ലക്സുകള്‍ തുടങ്ങിയവയ്ക്ക് 5000 രൂപ പിഴ ഈടാക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഒട്ടേറെ ബോര്‍ഡുകളും മറ്റും നീക്കം ചെയ്തിട്ടുണ്ടെങ്കിലും പിഴയിനത്തില്‍ ലഭിച്ചത് തുച്ഛമായ തുക മാത്രമാണ്.
തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളുടെ വിശദീകരണവും സര്‍ക്കാരിന്റെ സത്യവാങ്മൂലവും പരിശോധിച്ചശേഷമാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു വ്യക്തത വരുത്തി വിശദീകരണം നല്കാന് കോര്‍പറേഷനുകളുടെ അഭിഭാഷകര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി സെപ്റ്റംബര്‍ മൂന്നിനു പരിഗണിക്കാനായി മാറ്റി.