കൊച്ചി: പാചകവാതക, വ്യോമയാന ഗതാഗത പ്രതിസന്ധി സംസ്ഥാനത്തെ ഇവന്റ് മാനേജ്മെന്റിനെയും ഇതുമായി ബന്ധപ്പെട്ട മേഖലകളെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തരമായ ഇടപെടൽ ആവശ്യമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇമാക്).
വിവാഹ സീസണും കോർപറേറ്റ് കോൺഫറൻസുകളും സജീവമാകുന്ന ഈ സമയത്ത് നിലവിലെ സാഹചര്യം മേഖലയെ തകർക്കുന്ന അവസ്ഥയിലാണെന്ന് അസോസിയേഷൻ പറഞ്ഞു.
ആവശ്യമായ പാചകവാതകം നിലവിൽ ലഭ്യമാകാത്തതിനാൽ ഇവന്റുകൾ പലതും റദ്ദാക്കുകയാണ്. നിലവിൽ വിമാനസർവീസുകൾ പലതും റദ്ദാക്കപ്പെട്ടതും വിമാനടിക്കറ്റുകൾക്ക് നിരക്കു വർധനയുണ്ടായതും ഡെസ്റ്റിനേഷൻ വെഡിംഗ് സാധ്യതകളെ ബാധിച്ചു. കേരളത്തിൽ ഇവന്റുകൾ നടത്താൻ താത്പര്യപ്പെടുന്ന പുറത്തുള്ള പലരും അതിൽനിന്ന് പിൻവലിയുന്നു.
കേരളത്തിൽ ഇവന്റ് വ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മൂന്നു ലക്ഷം തൊഴലാളികളുടെ ഉപജീവനമാർഗവും പ്രതിസന്ധിയിലാണെന്നും ഇമാക് സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ ചൂണ്ടിക്കാട്ടി.