ന്യൂഡൽഹി: ആൾമാറാട്ടവും സൈബർ തട്ടിപ്പുമായും ബന്ധപ്പെട്ട് തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി സിബിസിഐ അധ്യക്ഷനും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. തന്റെ ഫോട്ടോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി അജ്ഞാതർ പൊതുജനങ്ങളിൽനിന്നു പണം തട്ടാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.
താനാണെന്ന തെറ്റായ അവകാശവാദം ഉന്നയിച്ച് അജ്ഞാതരായ തട്ടിപ്പുകാർ പുരോഹിതരെയും മത-രാഷ്ട്രീയ നേതാക്കളെയും പൊതുജനങ്ങളെയും സമീപിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആർച്ച്ബിഷപ്പിന്റെ പരാതിയിൽ പറയുന്നു.
ചില സന്ദർഭങ്ങളിൽ തന്റെ ഫോട്ടോയുപയോഗിച്ച് വ്യത്യസ്ത പേരുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുക. സിബിസിഐയുമായി ബന്ധപ്പെട്ട ഓഫീസുകളുടെ തലവന്മാരാണെന്നോ സിബിസിഐ സെക്രട്ടറി ജനറലാണെന്നോ തെറ്റായി അവകാശപ്പെട്ടും തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
പണം തട്ടാനായി തട്ടിപ്പുകാർ വിവിധ രീതിയിലുള്ള ആശയവിനിമയങ്ങളാണ് നടത്തിയിട്ടുള്ളത്. ചിലയിടങ്ങളിൽ മറുതലയ്ക്കലുള്ളവരുടെ ഫോണുകളിൽ വന്ന ഒടിപി നന്പറുകൾ പങ്കുവയ്ക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു ചില സന്ദർഭങ്ങളിൽ സിബിസിഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന ഓണ്‍ലൈൻ വീഡിയോ കോണ്‍ഫറൻസിൽ പങ്കെടുക്കാനുള്ള ലിങ്കുകൾ തട്ടിപ്പുകാർ പങ്കുവച്ചിട്ടുണ്ട്.
താനോ തന്റെ ഓഫീസോ സിബിസിഐയുടെ അംഗീകൃത ഓഫീസുകളോ ഇത്തരം കോളുകൾ, സന്ദേശങ്ങൾ, വീഡിയോ കോണ്‍ഫറൻസ് ലിങ്കുകൾ, സാന്പത്തികസഹായ അഭ്യർഥനകൾ എന്നിവ പുറപ്പെടുവിച്ചിട്ടില്ലെന്നും അംഗീകാരം നൽകിയിട്ടില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.