ശ്രീനഗർ: കഷ്മീരിലെ ബാരാമുള്ളയിൽ നാല് പോലീസുകാരുടെ വീരമൃത്യുവിന് ഇടയാക്കിയ 2013-ലെ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിക്കെതിരേ ജമ്മുകാഷ്മീർ ഇന്റർപോളിന്റെ റെഡ്കോർണർ നോട്ടീസ്.
നിരോധിത ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡറായ ഇംതിയാസ് അഹമ്മദ് കണ്ഡുവിനെതിരേ ഇന്റർപോൾ നോട്ടീസ് പുറത്തിറക്കിയത് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ ഏജൻസി (എസ്ഐഎ)യുടെ വലിയ വിജയമായി കണക്കാക്കുന്നു.
ഉത്തരകഷ്മീരിലെ ബാരാമുള്ള ജില്ലയിലെ തർസൂ പ്രദേശത്ത് 2013 ഏപ്രിൽ 26-നുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണു നടപടി. പോലീസ് സംഘത്തിനുനേരെയുണ്ടായ ആക്രമണത്തിൽ അന്നു നാലുപോലീസുകാർ വീരമൃത്യു വരിച്ചിരുന്നു.
ആദ്യം തർസൂപോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, കൂടുതൽ സമഗ്രമായ അന്വേഷണത്തിനായി 2024-ലാണ് എസ്ഐഎ കശ്മീരിനു കൈമാറിയത്.