Kerala
മലപ്പുറം: കേരള കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവം ഇന്നു മുതൽ ഫെബ്രുവരി മൂന്നുവരെ തിരുനാവായയിൽ നടക്കും. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ ഇന്ന് രാവിലെ
11ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തുന്നതോടെ തിരുനാവായ നിളാതീരം ഭക്തസാന്ദ്രമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്യാസിമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിക്കഴിഞ്ഞു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലും ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ചടങ്ങിലേക്കുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറന്പ് കളരിയിൽനിന്നു ഘോഷയാത്രയായി എത്തിച്ചു. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്നു ശ്രീചക്രവുമായുള്ള രഥയാത്ര ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.
വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം 22ന് വൈകുന്നേരം തിരുനാവായയിലെത്തും. മേളയിലേക്കു വിവിധ ദേശങ്ങളിൽ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്ക് അരയാൽതൈ പ്രസാദമായി നൽകും. വിവിധപരന്പരകളുടെ പ്രത്യേക അനുഷ്ഠാനവും സത്സംഗങ്ങളും വിദ്വൽ സദസുകളും കളരി, യോഗ അനുഷ്ഠാനങ്ങളും കലാ അവതരണങ്ങൾ അടക്കം ഒട്ടേറെ പരിപാടികൾക്കു നിളാതീരം വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
ഫെബ്രുവരി മൂന്നിനു രാവിലെ നടക്കുന്ന അമൃതസ്നാത്തോടെയും യതി പൂജയോടെയും മഹോത്സവത്തിനു സമാപനമാകും. കുംഭമേളയ്ക്ക് റവന്യൂ വകുപ്പും പോലീസും വൻ സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. സുരക്ഷാ സംവിധാനമൊരുക്കാൻ ഒന്പത് തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. കൂടാതെ 300 പോലീസ് സേനാംഗങ്ങളെ രണ്ടു ബാച്ചുകളായി തിരിച്ച് കുംഭമേള അവസാന ദിവസം വരെ നിയമിക്കും. ആവശ്യമായി വന്നാൽ കൂടുതൽ സേനാംഗങ്ങളെ എത്തിക്കാനുള്ള സൗകര്യമൊരുക്കും.
കുംഭമേളയ്ക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോയിൽ നിന്ന് സർവീസുകൾ നടത്താൻ കഐസ്ആർടിസി ബജറ്റ് ടൂറിസം സെൽ സർവീസുകൾ നടത്തും. ഇതിൽ 55 സർവീസുകളിലേക്കുള്ള ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. ഇന്നലെ കാലചക്രം ബലി എന്ന പൂജാ കർമം മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടന്നു. ആചാര്യൻ കുഞ്ഞിരാമൻ പണിക്കർ നേതൃത്വം നൽകി. വിവിധ തലമുറകൾക്കുശേഷമാണ് ഈ കർമം വീണ്ടും നടത്തപ്പെടുന്നതിന് സാഹചര്യം ഒരുങ്ങിയതെന്നും സംഘാടകർ അറിയിച്ചു. പരാ എന്ന ദേവതാഭാവത്തെ പ്രോജ്വലിപ്പിയ്ക്കുന്ന ആരാധനാസന്പ്രദായമാണ് കാലചക്രം ബലി.
Kerala
തിരുവനന്തപുരം: ഇത്തവണത്തെ ശിവഗിരി തീർഥാടനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 10മണിക്കു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ഗവർണർ ആർ.വി. അർലേക്കർ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
93-മതു ശിവഗിരി തീർഥാടന കാലത്തിന് ആരംഭം കുറിച്ചുള്ള പ്രഭാഷണ പരന്പരകൾ നടന്നു വരികയാണ്. ശ്രീനാരായണഗുരു തീർഥാടന ലക്ഷ്യങ്ങളായി ഉപദേശിച്ച അഷ്ടലക്ഷ്യങ്ങളിൽ പ്രധാനമായ വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനാർഥം ഈ വർഷം മുതൽ മികച്ച സ്ഥാപനത്തിന് 1,00,001 രൂപയുടെ അവാർഡ് ഏർപ്പെടുത്തും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, എഡിജിപി പി. വിജയൻ, ശ്രീനാരായണ ഗുരു ഓപ്പണ് സർവകലാശാല വിസി ഡോ. ജഗതിരാജ് എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് നിർണയം നടത്തുന്നത്.
30നു 11 മണിക്കു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന ശുചിത്വ സെമിനാർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മൂന്നിന് നടക്കുന്ന വ്യവസായ സെമിനാർ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും.
31നു രാവിലെ 5.30ന് തീർഥാടന ഘോഷയാത്ര നടക്കും. രാവിലെ 9.30നു നടക്കുന്ന തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് 12ന് നടക്കുന്ന കാർഷിക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും.
മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന മാധ്യമ സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിനു രാവിലെ 10നു നടക്കുന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന വിവിധ സമ്മേളനങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ, തമിഴ്നാട് മന്ത്രി ടി. മനോ തങ്കരാജ്, സാഹിത്യകാരൻ എം. മുകുന്ദൻ എന്നിവരും സമാപന സമ്മേളനം മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും.