തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് അധ്യാപകർ അനിശ്ചിതകാല ഒപി ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവും ആരംഭിച്ചു. ഒപികളിൽനിന്നു സീനിയർ ഡോക്ടർമാർ വിട്ടുനിന്നു. പിജി വിദ്യാർഥികളും ഹൗസ് സർജൻമാരുമാണ് ഒപിയിൽ എത്തിയ രോഗികളെ പരിശോധിച്ചത്.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം വ്യാഴാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റു പ്രോസീജറുകളും നിർത്താൻ സംഘടന നിർബന്ധിതമാകുമെന്ന് കെജിഎംസിടിഎ നേതാക്കൾ അറിയിച്ചു. 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽനിന്നും വിട്ടുനിൽക്കും.
അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, പോസ്റ്റ്മോർട്ടം പരിശോധനകൾ, അടിയന്തര ലബോറട്ടറി സേവനങ്ങൾ എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളജുകളിലും ധർണനടത്തി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാരാ ബീഗം നിർവഹിച്ചു. ധർണയിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു, സെക്രട്ടറി ഡോ. ഷെഫ്ന എന്നിവർ പങ്കെടുത്തു.
2016 മുതലുള്ള ശന്പള കുടിശിക നൽകുക, മതിയായ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി മെഡിക്കൽ കോളജ് ഡോക്ടർമാർ കഴിഞ്ഞ ജൂലൈ ഒന്നു മുതൽ പ്രതിഷേധത്തിലാണ്.