ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഡിജിസിഎയുടെ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) നാല് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു.
ഇൻഡിഗോ വിമാന സർവീസുകളുടെ മേൽനോട്ടത്തിനായി പ്രിൻസിപ്പൽ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു ഉദ്യോഗസ്ഥരെയാണ് ഡിജിസിഎ പിരിച്ചുവിട്ടത്. ഒരു എയർലൈനിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ ക്രൂ സംവിധാനം വിഭവങ്ങൾ തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഈ ഉദ്യോഗസ്ഥരുടെ ചുമതലയാണ്.
ഡപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്.
ഇന്ന് മാത്രം ബംഗളുരുവിൽ മാത്രം 50 ഓളം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. വ്യാഴാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള 200 ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അതേസമയം ഇൻഡിഗോ സിഇഒമാരായ പീറ്റർ എൽബേഴ്‌സും, ഇസിഡ്രെ പോർക്വറാസും ഇന്ന് വീണ്ടും ഡിജിസിഎയുടെ അന്വേഷണ പാനലിന് മുന്നിൽ വീണ്ടും ഹാജരാകും.