ന്യൂഡൽഹി: ഇടതുപക്ഷം ഇപ്പോൾ യഥാർഥ ഇടതല്ലാതായി മാറിയിരിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചോദ്യം ചെയ്ത് ഇടത് നേതാക്കളായ ജോൺ ബ്രിട്ടാസും ഡി. രാജയും. കേരളത്തിലേക്ക് അദാനിയെ ക്ഷണിച്ചത് കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന രാഹുൽ ഗാന്ധിയുടെ പരമാർശമാണ് തർക്കങ്ങൾ വഴിവെച്ചത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസും രാഹുലിന്റെ ഇടത് വിരുദ്ധ പരാമർശങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തി.
തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പാക്കാൻ അദാനി ഗ്രൂപ്പിനെ ക്ഷണിച്ചത് എൽഡിഎഫ് സർക്കാരാണെന്ന വാദം രാഹുൽ ഉന്നയിച്ചത്. എന്നാൽ ഈ അവകാശവാദം പൂർണമായും തെറ്റാണെന്നും 2011-2016 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോർട്സിന് കൈമാറിയതെന്നും 2015 ഡിസംബറിൽ ഉമ്മൻ ചാണ്ടി തന്നെയാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
സഖ്യകക്ഷികളുടെ കടുത്ത വിമർശനങ്ങൾക്കിടയിൽ യാഥാർത്ഥ്യം മനസിലാക്കാതെയുള്ള രാഹുലിന്റെ ഈ പ്രസ്താവന കൂടി വന്നതോടെ 'ഇന്ത്യ' സഖ്യയോഗത്തിൽ കോൺഗ്രസ് പൂർണമായും പ്രതിരോധത്തിലായതായാണ് റിപ്പോർട്ടുകൾ.