ന്യൂഡൽഹി: എഐയുടെ ആധുനികയുഗത്തിൽ ആഗോളശക്തികളുമായി കൈകോർക്കുന്ന സുപ്രധാന നീക്കവുമായി ഇന്ത്യ. എഐ, സെമികണ്ടക്ടർ ഉത്പാദനങ്ങളിൽ ഉറച്ച വിതരണശൃംഖല ലക്ഷ്യം വയ്ക്കുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ചേരുന്നതിനായുള്ള പ്രഖ്യാപനത്തിൽ ഇന്ത്യ ഔദ്യോഗികമായി ഒപ്പുവച്ചു.
ഡൽഹിയിൽ നടന്നുവന്ന എഐ ഇംപാക്ട് ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, വ്യാപാരകാര്യങ്ങൾക്കുവേണ്ടിയുള്ള യുഎസ് അണ്ടർ സ്റ്റേറ്റ് സെക്രട്ടറി ജേക്കബ് ഹെൽബർഗ്, ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ എന്നിവരുടെ സാന്നിധ്യത്തിലാണു പ്രഖ്യാപനത്തിൽ ഇന്ത്യയുടെ ഐടി മന്ത്രാലയത്തിന്റെ സെക്രട്ടറി എസ്. കൃഷ്ണൻ ഒപ്പുവച്ചത്.
മാറുന്ന ലോകത്തിൽ സാങ്കേതികരംഗത്ത് അപ്രമാദിത്തം ഉറപ്പിക്കാനായി രൂപം കൊണ്ട അന്താരാഷ്ട്ര ശക്തികളുടെ ആധുനിക സഖ്യമായാണ് അമേരിക്ക നേതൃത്വം നൽകുന്ന ‘പാക്സ് സിലിക്ക’യെ വിലയിരുത്തുന്നത്. യുഎസിന്റെ വ്യാപാരകാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയായ ജേക്കബ് ഹെൽബർഗിന്റെ വാക്കുകൾ കടമെടുത്താൽ “ഇരുപതാം നൂറ്റാണ്ട് എണ്ണയിലും സ്റ്റീലിലുമാണ് ഓടിയതെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രവർത്തിക്കുന്നത് കംപ്യൂട്ടറുകളിലും അതിനെ പ്രവർത്തിപ്പിക്കാനാവശ്യമായ ധാതുക്കളിലുമാണ്.” ഈ യാഥാർഥ്യം മനസിലാക്കിത്തന്നെയാണ് പുതിയ എഐ യുഗത്തിൽ അടിത്തറയായിട്ടുള്ള ദൈനംദിന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ആത്മാവായ സെമികണ്ടക്ടറുകളിലേക്കും (മൈക്രോചിപ്പ്) അവ നിർമിക്കാനാവശ്യമായ നിർണായക ധാതുക്കളിലേക്കും അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകരാജ്യങ്ങളുടെ ശ്രദ്ധയെത്തുന്നത്.
ആധുനികലോകത്ത് തോക്കിനേക്കാളും ബോംബിനേക്കാളും ഇത്തിരിക്കുഞ്ഞൻ ചിപ്പുകൾ കൈവശം വച്ചിരിക്കുന്നവർ രാജാക്കന്മാരാകുമെന്ന തിരിച്ചറിവിൽനിന്ന് ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, നെതർലൻഡ്സ്, യുകെ, ഇസ്രയേൽ, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും വ്യാപാര സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടന (ഒഇസിഡി), കാനഡ, യൂറോപ്യൻ യൂണിയൻ, അത്യാധുനിക ചിപ്പ് ഉത്പാദനത്തിന്റെ കേന്ദ്രമായ തായ്വാൻ എന്നീ രാജ്യങ്ങളെ അതിഥികളാക്കിയും കഴിഞ്ഞ വർഷം ഡിസംബറിൽ അമേരിക്ക പാക്സ് സിലിക്ക ഉച്ചകോടി നടത്തിയിരുന്നു. എഐ, സെമികണ്ടക്ടർ മേഖലയിൽ ചൈന പുലർത്തിവരുന്ന ആധിപത്യവും ‘പാക്സ് സിലിക്ക’ എന്ന പുതിയ അന്താരാഷ്ട്ര സഖ്യത്തിലൂടെ പ്രതിരോധിക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.
ഈ സഖ്യത്തിലേക്ക് ഇപ്പോൾ ഇന്ത്യയും കടന്നുവരുന്നതിലൂടെ നിർണായക ധാതുക്കളെയും അപൂർവ ഭൂമി മൂലകങ്ങളെയും ഇന്ത്യ ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും. പരസ്പരം വിശ്വാസം നൽകുന്ന രാജ്യങ്ങളെ സെമി കണ്ടക്ടർ വിതരണശൃംഖലയിൽ ആശ്രയിക്കുന്നതോടെ ആധുനിക എഐ രംഗത്തും ഇന്ത്യ കുതിച്ചുചാട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തരമായ സെമി കണ്ടക്ടർ, എഐ പരിസ്ഥിതി രാജ്യത്തു വികസിപ്പിക്കാൻ ദീർഘകാലമായി ആഗ്രഹിക്കുന്ന ഇന്ത്യയുടെ പദ്ധതിക്കും ’പാക്സ് സിലിക്ക’യിലെ അംഗത്വം ഊർജം നൽകും. എഐ, സാങ്കേതികരംഗത്ത് ഇന്ത്യയിൽ ആഭ്യന്തര നൈപുണ്യം വികസിക്കാനും പുതിയ ജോലികൾ സൃഷ്ടിക്കപ്പെടാനും രാജ്യത്തിന്റെ നീക്കം കാരണമാകുകയും ചെയ്യും.
പാക്സ് സിലിക്ക
പാക്സ് എന്ന ലാറ്റിൻ പദത്തിന്റെ അർഥം സമാധാനം എന്നാണ്. ചിപ്പ് ഉത്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന സിലിക്കണിനെ സൂചിപ്പിക്കുന്നതാണ് ’സിലിക്ക’ എന്ന പദം. രണ്ടും ചേർന്നാൽ പുതിയ സാങ്കേതികവിദ്യയ്ക്കുള്ള വിതരണശൃംഖല സമാധാനവും അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുമെന്ന് അർഥം.