ന്യൂഡൽഹി: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരേ തുടങ്ങിയ ആക്രമണവും ഗൾഫ് മേഖലയിലാകെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും പ്രവാസികളെയും ഇന്ത്യയുടെ ഊർജസുരക്ഷയെയും സന്പദ്വ്യവസ്ഥയെയും അപകടത്തിലാക്കി.
ഇറാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതു ലക്ഷക്കണക്കിനു മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാരെ ആശങ്കയിലാക്കി. ഇസ്രയേലിലും ഇറാനിലും ആക്രമണസാധ്യതയുള്ള മേഖലയിലെ മറ്റു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയും പ്രതിസന്ധിയിലാണ്.
ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി വിലകളെയും ഓഹരിവിപണികളെയും സംഘർഷം ബാധിക്കുന്നതോടെ, രാജ്യത്ത് വിലക്കയറ്റത്തിനു വഴിതെളിക്കും.
ഇന്ത്യയിലെ സാധാരണക്കാരെപ്പോലും പലതരത്തിൽ ദോഷകരമായി ബാധിക്കുന്ന യുദ്ധം കൂടുതൽ കാലത്തേക്കു നീണ്ടാൽ സ്ഥിതി രൂക്ഷമാകും. രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച ഓഹരിവിപണി തുറക്കുന്പോഴേക്കും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തിരിച്ചടികൾ പ്രതിഫലിക്കും.
ഏതാനും ദിവസങ്ങളായി ചെറിയതോതിൽ കൂടിക്കൊണ്ടിരുന്ന അസംസ്കൃത എണ്ണവില കുതിച്ചുയരുമെന്നാണു റിപ്പോർട്ട്. ക്രൂഡ് ഓയിലിന്റെ ഉത്പാദനവും വിതരണവും തടസപ്പെടുന്നതോടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തുമെന്നാണു കരുതുന്നത്.
റഷ്യയിൽനിന്നും ഇറാനിൽനിന്നുമുള്ള ക്രൂഡ് ഓയിൽ വാങ്ങൽ ഗണ്യമായി കുറച്ചതോടെ, പശ്ചിമേഷ്യൻ മേഖലയിൽനിന്നാണ് ഇന്ത്യയുടെ അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്നത്. പെട്രോൾ, ഡീസൽ വിലകൾ കൂടുന്നത് ഇന്ത്യയുടെ സന്പദ്വ്യവസ്ഥയെ സാരമായി ബാധിക്കും.
എണ്ണവില കൂടുന്നതോടെ അവശ്യസാധനങ്ങളുടെ വിലകൾ മുതൽ ഗതാഗതചെലവു വരെ കുത്തനെ കൂടും. സ്വർണം, വെള്ളി നിരക്കുകൾ വീണ്ടും ക്രമാതീതമായി കൂടാനാണു സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ഔണ്സിന് 4,278 ഡോളറിലെത്തിയ സ്വർണവില ആറായിരം കടന്നേക്കും. ഇന്ത്യയിൽ പവന് ഒന്നര ലക്ഷം രൂപ കടന്നേക്കുമെന്നാണു റിപ്പോർട്ടുകൾ. പവന് പുതിയ വില 1,20,800 രൂപയായി. ഇന്നലെ മാത്രം 2,320 രൂപയാണു കൂടിയത്.