പൗരബോധമില്ലായ്മയുടെ പേരിൽ ഇന്ത്യക്കാർ വീണ്ടും വലിയ തോതിൽ വിമർശിക്കപ്പെടാൻ കാരണമായിരിക്കുകയാണ് തലസ്ഥാന നഗരിയിൽ നിന്നുള്ള ഒരു പുതിയ ദൃശ്യം.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഇന്ത്യ ഗേറ്റിലെ ജലധാരയ്ക്ക് ചുറ്റും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ആളുകൾ തടിച്ചുകൂടുകയും വെള്ളത്തിലിറങ്ങി കളിക്കുകയും ചെയ്യുന്ന കാഴ്ച വലിയ രീതിയിലാണ് അമർഷം ഉണ്ടാക്കിയിരിക്കുന്നത്.
"വെള്ളത്തിൽ ഇറങ്ങരുത്" എന്ന് വ്യക്തമായി മുന്നറിയിപ്പ് നൽകുന്ന ബോർഡുകളിൽ പോലും ചിലർ കയറിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇത്തരക്കാർക്കെതിരെ കർശന നടപടിയും വൻതുക പിഴയും ചുമത്തണമെന്ന ആവശ്യവുമായി നിരവധിയാളുകൾ രംഗത്തെത്തി.
തമാശയായി കാണുന്ന ഇത്തരം പെരുമാറ്റങ്ങൾ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അന്തസ് കെടുത്തുകയും, അനാവശ്യമായ റീൽസ് ചിത്രീകരണങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നുവെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം.
പൊതുമുതലുകൾ നശിപ്പിക്കുന്നതും നിയമങ്ങൾ ലംഘിക്കുന്നതും രാജ്യത്ത് മുൻപും വലിയ ചർച്ചയായിട്ടുണ്ട്. അടുത്തിടെ ആന്ധ്രാപ്രദേശിലെ പുതിയ വിമാനത്താവള ഉദ്ഘാടനത്തിനിടെ അലങ്കാരച്ചെടികളും മരങ്ങളും ആളുകൾ അപഹരിച്ച സംഭവവും സമാനമായ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. പുതിയ ദൃശ്യം വൻതോതിൽ ആളുകളിലേക്ക് എത്തിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.
ആളുകളുടെ വ്യക്തിഗത സംസ്കാരമില്ലായ്മയാണ് ഇതിന് കാരണമെന്ന് ഭൂരിഭാഗം പേരും കുറ്റപ്പെടുത്തുമ്പോൾ, രാജ്യത്ത് കഠിനമായ വേനൽച്ചൂട് അനുഭവപ്പെടുമ്പോൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന നീന്തൽക്കുളങ്ങളോ സമാനമായ സൗകര്യങ്ങളോ ഇല്ലാത്തതാണ് ഇത്തരം പെരുമാറ്റങ്ങളിലേക്ക് നയിക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.