ന്യൂഡൽഹി: ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും സംഭവിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പീൻസ് ജനതയ്ക്കും അവിടുത്തെ സർക്കാരിനുമൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ഫിലിപ്പീൻസ് തീരത്തുണ്ടായ, റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വലിയ നാശനഷ്ടമാണ് വിതച്ചത്. ദുരന്തത്തിൽ ഇതുവരെ 32-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ പെട്ടാണ് ഭൂരിഭാഗം ആളുകൾക്കും പരിക്കേറ്റത്. ഭൂകമ്പത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ സുനാമി തിരമാലകൾ അടിച്ചുകയറിയതായും റിപ്പോർട്ടുകളുണ്ട്.
സാമൂഹിക മാധ്യമമായ 'എക്സി'ലൂടെയാണ് പ്രധാനമന്ത്രി തന്റെ അനുശോചനം അറിയിച്ചത്. ഫിലിപ്പീൻസിലെ മിന്ദനാവോയിലുണ്ടായ ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളിലും ജീവഹാനിയിലും അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം കുറിച്ചു.
ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും, ഈ പ്രതിസന്ധി ഘട്ടത്തിൽ ഫിലിപ്പീൻസ് ജനതയ്ക്കും അവിടുത്തെ സർക്കാരിനും ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.