മുംബൈ: ദുർബലമായ ആഗോള സൂചനകളുടെയും വിദേശ ഫണ്ടുകളുടെ വില്പനകളുടെയും ഫലമായി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ഒരു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 961.42 പോയിന്റ് (1.17%) താഴ്ന്ന് 81,287.19ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 1089 പോയിന്റോളം ഇടിഞ്ഞ് 81,159 പോയിന്റ് വരെയെത്തിയിരുന്നു. നിഫ്റ്റി 318 പോയിന്റ് (1.25%) നഷ്ടത്തിൽ 25,178 പോയിന്റിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മേഖലാ സൂചിക ഐടി (0.16%), മീഡിയ (0.60%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.17%) ഒഴികെ മറ്റെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 468.5 ലക്ഷം കോടി രൂപയിൽ നിന്ന് 463 ലക്ഷം കോടി രൂപയായി കുറഞ്ഞതോടെ നിക്ഷേപകർക്ക് അഞ്ചു ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായി.
ഇടിവിനുള്ള കാരണങ്ങൾ
ദുർബലമായ ആഗോള സൂചനകൾ: വ്യാഴാഴ്ച യുഎസ് ഓഹരി സൂചികകളായ എസ് ആൻഡ് പി, നാസ്ദാക്, ഡൗ്‍ ജോണ്‍സ് ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസ് ഓഹരിവിപണിയിലുണ്ടായ ഇടിവിനു തുടർച്ചയായി ഏഷ്യൻ വിപണിയിലെ പ്രകടനം സമ്മിശ്രമായിരുന്നു. ജപ്പാന്റെ നിക്കീ 225 സൂചിക 0.16 ശതമാനം ഉയർന്നു. ദക്ഷിണകൊറിയയുടെ കോസ്പി 1.00 ശതമാനം നഷ്ടത്തിലായി. ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് സൂചിക 0.95 ശതമാനവും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
- എഫ്ഐഐകളുടെ വില്പന: രണ്ടു വ്യാപാര സെഷനിൽ വിദേശ സ്ഥാപന നിക്ഷേപകർ വില്പനക്കാരായിരിക്കുകയാണ്. വ്യാഴാഴ്ച 3465.99 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിച്ചത്. ഇന്നലെ 7536.36 കോടി രൂപയുടെ വില്പന നടന്നു.
തുടർച്ചയായ ഏഴ് മാസം വിലപനക്കായിരുന്ന എഫ്ഐഐകൾ ഫെബ്രുവരിയിലാണ് ഇന്ത്യൻ ഓഹരികൾ വാങ്ങാൻ തുടങ്ങിയത്. എന്നാൽ, ആഭ്യന്തര വിപണിയുടെ മൂല്യനിർണയം ഉയർന്നതും രൂപയുടെ മൂല്യം 91 നിലവാരത്തിൽ തുടരുന്നതും കാരണം നിക്ഷേപകർ ലാഭമെടുപ്പിലാണ്.
- യുഎസ്-ഇറാൻ സംഘർഷ സാധ്യത: ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ യുഎസുമായി വ്യാഴാഴ്ച നടത്തിയ ചർച്ച കരാറിലെത്താതെ അവസാനിച്ചു. ഇത് മധ്യേഷ്യയിൽ സംഘർഷസാധ്യതകളെക്കുറിച്ചുള്ള ആശങ്കൾ ഉയർത്തുന്നു.
- രൂപയുടെ ഇടിവ്: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ എട്ട് പൈസ ഇടിഞ്ഞ് 90.99 എന്ന നിരക്കിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഭൗമരാഷ്ട്ര സംഘർഷ സാധ്യതകൾക്കിടെ ആഗോള അസംസ്കൃത എണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടം ഡോളറിനെ ശക്തിപ്പെടുത്തി.