കൊറിയയിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. സർവകലാശാലയിലേക്ക് പോകുന്നതിനിടയിൽ കാറിലെത്തിയ ഒരു കൊറിയൻ സ്വദേശി പെൺകുട്ടിയോട് ഭക്ഷണശാലകളെക്കുറിച്ച് ചോദിക്കുകയും, വഴി കാണിച്ചുതരാൻ എന്ന വ്യാജേന കാറിൽ കയറാൻ നിർബന്ധിക്കുകയുമായിരുന്നു.
പെൺകുട്ടി വിസമ്മതിച്ചിട്ടും അയാൾ പിന്മാറിയില്ല. പിന്നീട് ഇതേ വ്യക്തി തന്നെ തിരിച്ചറിയാതിരിക്കാൻ വിഗ് ധരിച്ച് വേഷം മാറി വീണ്ടുമെത്തി പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു.
ഒരേ ആൾ തന്നെ വേഷം മാറി ലക്ഷ്യം വെക്കുന്നു എന്ന് മനസിലായതോടെ ഭയന്നുപോയ വിദ്യാർഥിനി ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.
വിദേശത്ത് ഒറ്റയ്ക്ക് കഴിയുന്ന യുവതികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ചർച്ചയാക്കി. ഈ വീഡിയോ പുറത്തുവന്നതോടെ ദക്ഷിണ കൊറിയൻ സമൂഹത്തിലെ വംശീയതയെയും സ്ത്രീവിരുദ്ധതയെയും വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
കൊറിയൻ ഡ്രാമകളും കെ-പോപ്പ് സംസ്കാരവും ദൃശ്യമാധ്യമങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന റൊമാന്റിക് പരിവേഷം കണ്ട് ഇന്ത്യൻ പെൺകുട്ടികൾ വഞ്ചിക്കപ്പെടുകയാണെന്ന് ദീർഘകാലം അവിടെ താമസിച്ചവർ മുന്നറിയിപ്പ് നൽകുന്നു. വെളുത്ത ചർമ്മത്തോടുള്ള അവിടുത്തെ സമൂഹത്തിന്റെ അമിത ഭ്രമവും പുരുഷാധിപത്യ മനോഭാവവും ഭയപ്പെടുത്തുന്നതാണെന്നും പലരും കുറിച്ചു.
മുൻകാലങ്ങളിൽ ഇത്തരം അതിക്രമങ്ങൾ ഇന്ത്യൻ കമ്മ്യൂണിറ്റി തന്നെ മൂടിവെക്കുകയായിരുന്നു പതിവെന്നും, ഈ സാഹചര്യത്തിൽ ഭയപ്പെടാതെ പ്രതികരിച്ച പെൺകുട്ടിയുടെ നടപടി മാതൃകാപരമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.