മുംബൈ: ഇന്ത്യയുടെ മുൻനിര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റി50യും തുടർച്ചയായ നാലാം ദിവസവും നേട്ടത്തിൽ. മണ്‍സൂണ്‍ സജീവമായതും വിദേശ സ്ഥാപന നിക്ഷേപകർ വാങ്ങലുകാരായി തിരിച്ചുവന്നതും നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി.
സെൻസെക്സ് 521 പോയിന്റ് (0.67%) ഉയർന്ന് 78,285ലും നിഫ്റ്റി 160 പോയിന്റ് (0.66%) നേട്ടത്തിൽ 24,430ലും വ്യാപാരം പൂർത്തിയാക്കി. മിഡ്കാപ്, സ്മോൾകാപ് സൂചികകളും ഉയർന്നു. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 0.45 ശതമാനവും 0.75 ശതമാനവും മുന്നേറ്റത്തിലെത്തി.
ഇന്നലെത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ സന്പാദ്യത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂലധനം 480 ലക്ഷം കോടി രൂപയിൽനിന്ന് 482 ലക്ഷം കോടിയിലെത്തി.
തുടർച്ചയായ നാലു ട്രേഡിംഗ് സെഷനുകളിലായി നിക്ഷേപകർ എട്ടു ലക്ഷം കോടി രൂപയാണ് വിപണിയിൽനിന്നും നേടിയത്. ജൂണ്‍ 30ലെ കണക്കനുസരിച്ച് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ ആകെ മൂല്യം 474 ലക്ഷം കോടി രൂപയായിരുന്നു.
എൻഎസ്ഇ മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി കണ്‍സ്യൂമർ ഡ്യൂറബിൾസ്, നിഫ്റ്റി മെറ്റൽ എന്നി ഒരു ശതമാനത്തിനു മുകളിലെത്തി വിപണിയിലെ കുതിപ്പിന് കരുത്തു പകർന്നു. നിഫ്റ്റി മെറ്റലും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ, ഐടി, മീഡിയ, പിഎസ് യു ബാങ്ക് ഓഹരികൾക്ക് നഷ്ടമായിരുന്നു.
ക്രൂഡ് വില താഴ്ന്നു
ഓഗസ്റ്റ് മാസം മുതൽ ഉത്പാദനം ഉയർത്താൻ ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതിനെത്തുടർന്ന് ഇന്നലെ അസംസ്കൃത എണ്ണ വിലയിൽ നേരിയ ഇടിവുണ്ടായി. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതി വർധിച്ചതും റഷ്യയുടെ എണ്ണക്കയറ്റുമതി ഉയർന്നതും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ലഭ്യത കൂടുമെന്ന പ്രതീക്ഷകൾക്ക ആക്കം കൂട്ടി. ഞായറാഴ്ച നടന്ന ഒപെക് പ്ലസ് യോഗത്തിനു ശേഷമാണ് എണ്ണവിലയിൽ ഈ പുതിയ ഇടിവുണ്ടായത്.
ഓഗസ്റ്റ് മാസം മുതൽ പ്രതിദിന ഉത്പാദനം മൊത്തത്തിൽ 1,88,000 ബാരൽ വീതം വർധിപ്പിക്കാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു. തുടർച്ചയായ അഞ്ചാം മാസമാണ് ഉത്പാദനം ഉയർത്താൻ ഒപെക് പ്ലസ് തീരുമാനിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില 0.22 ശതമാനം താഴ്ന്ന് 71.96ലാണ് വ്യാപാരം നടത്തുന്നത്.