ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധമേഖലയിൽ തദ്ദേശീയ ഉത്പാദനത്തിനു വൻ കുതിപ്പേകി അത്യാധുനിക 70 എംഎം (2.75 ഇഞ്ച്) റോക്കറ്റുകൾ ഇനി പൂർണമായും ഇന്ത്യയിൽ നിർമിക്കും.
ഫ്രഞ്ച് പ്രതിരോധ ഭീമനായ ‘താലെസും’ ഭാരത് ഫോർജിന്റെ പ്രതിരോധവിഭാഗമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡും (കെഎസ്എസ്എൽ) ഇതുസംബന്ധിച്ച തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യബാച്ച് റോക്കറ്റുകൾ 2027-ന്റെ തുടക്കത്തിൽത്തന്നെ പുറത്തിറങ്ങും.
ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ഈ സുപ്രധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരാർപ്രകാരം ബെൽജിയത്തിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക 70 എംഎം റോക്കറ്റുകളുടെയും ലോഞ്ചറുകളുടെയും സാങ്കേതികവിദ്യ താലെസ് ഇന്ത്യക്ക് കൈമാറും.
ആന്ധ്രാപ്രദേശിൽ കെഎസ്എസ്എൽ പുതുതായി ആരംഭിക്കുന്ന ‘എനർജറ്റിക്സ്’കേന്ദ്രത്തിലായിരിക്കും റോക്കറ്റുകളുടെ നിർമാണവും പരീക്ഷണങ്ങളും നടക്കുക. താലെസിന്റെ ആഗോള വിതരണ ശൃംഖലയിൽനിന്നുള്ള ഘടകങ്ങൾ ഇവിടെ കൂട്ടിയോജിപ്പിക്കും.
വ്യോമഭീഷണികൾക്കും ഡ്രോൺ ആക്രമണങ്ങൾക്കുമെതിരേ അതിവേഗം പ്രഹരശേഷി കൈവരിക്കാൻ ഈ റോക്കറ്റുകളുടെ പുതിയ പതിപ്പുകൾക്ക് കഴിയും.
നിലവിൽ ഇന്ത്യൻ സായുധ സേന 70 എംഎം റോക്കറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ആഗോള സുരക്ഷാഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ സ്വയംപര്യാപ്തത ഉറപ്പാക്കാൻ ഈ തദ്ദേശീയ നിർമാണ കരാർ വലിയ കരുത്താകും.