ന്യൂഡല്‍ഹി: നാലാമത് ഇന്തോ-ജര്‍മന്‍ പരിസ്ഥിതി ഫോറം സമ്മേളനത്തിന് ഇന്നു ഡല്‍ഹിയില്‍ തുടക്കമാകും.
പരിസ്ഥിതിനയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഉഭയകക്ഷി വേദിയാണ് ഇന്തോ-ജര്‍മന്‍ പരിസ്ഥിതി ഫോറം. 2008 മുതല്‍ സമ്മേളനം സംഘടിപ്പിച്ചുവരുന്നു.
വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവും ജര്‍മൻ പരിസ്ഥിതി മന്ത്രി കാര്‍സ്റ്റന്‍ ഷ്നൈഡറും ചേര്‍ന്ന് പരിസ്ഥിതി ഫോറത്തിന് സഹ അധ്യക്ഷത വഹിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരിസ്ഥിതി, കാലാവസ്ഥാ സഹകരണത്തില്‍ നയരൂപകര്‍ത്താക്കള്‍, സ്വകാര്യമേഖല പ്രതിനിധികള്‍, തിങ്ക് ടാങ്കുകള്‍, മറ്റു പ്രധാന പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ ഉഭയകക്ഷി കൈമാറ്റങ്ങള്‍ക്കുള്ള വേദിയായിരിക്കും ഫോറം.
മന്ത്രാലയങ്ങള്‍, ബിസിനസുകള്‍, വിദഗ്ധ ഗ്രൂപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയില്‍നിന്നുള്ള പ്രതിനിധികള്‍ ഫോറത്തില്‍ പങ്കെടുക്കും.