International
ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. 82 പേരെ കാണാതായതായി സർക്കാർ അറിയിച്ചു.
വെസ്റ്റ് ജാവയിലെ വെസ്റ്റ് ബാൻഡുംഗ് പ്രദേശത്തുള്ള പസിർലംഗു ഗ്രാമത്തിലാണ് മണ്ണിടിച്ചലുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. 30 വീടുകൾ തകർന്നു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ 11 പേർ കയറിയ ചെറുവിമാനം കാണാതായി. ഇന്നലെ ഉച്ചയ്ക്കു യോഗ്യാകാർതയിൽനിന്നു സൗത്ത് സുലാവെസി പ്രവിശ്യയുടെ തലസ്ഥാനമായ മാകാസറിലേക്കു പോയ ഇന്തോനേഷ്യൻ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42-500 പ്രാദേശിക യാത്രാവിമാനമാണു ജാവ, സുലാവെസി ദ്വീപുകൾക്കിടയിലുള്ള പർവതമേഖലയിൽ കാണാതായത്.
മാരോസ് ജില്ലയിലെ ബുലുസാരോംഗ് ദേശീയ പാർക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.17ന് വിമാനം ട്രാക്ക് ചെയ്യപ്പെട്ടെങ്കിലും പിന്നീട് ബന്ധം നിലയ്ക്കുകയായിരുന്നു.
ബുലുസാരോംഗ് പർവതത്തിനുമുകളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തകർ അവിടേക്കു തിരിച്ചിട്ടുണ്ട്. എട്ട് ക്രൂ അംഗങ്ങളും മറൈൻ വകുപ്പിലെയും ഫിഷറീസ് വകുപ്പിലെയും മൂന്നു ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
International
മനാഡോ: ഇന്തോനേഷ്യയിൽ വൃദ്ധമന്ദിരത്തിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. നോർത്ത് സുലവേസി പ്രവിശ്യയിലെ ഒരുനില കെട്ടിടത്തിനാണ് തീപിടിച്ചത്.
തീപിടിത്തമുണ്ടായപ്പോൾ അന്തേവാസികളിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. പൊള്ളലേറ്റ 15 പേർ മനാഡോയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് ആശുപത്രിയിലെത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
International
ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർ മരിച്ചു. സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിനാണ് തീപിടിച്ചത്.
സംഭവസമയത്ത് നിരവധി പേർ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ടെറ ഡ്രോൺ ഇന്തോനേഷ്യ എന്ന സ്ഥാപനത്തിൻ്റെ ഓഫീസ് കെട്ടിടത്തിനാണ് തീപിടിച്ചത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മുകളിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന് അകത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാൻ കെട്ടിടത്തിൽ നിന്ന് പുറത്തുപോയ മറ്റ് ജീവനക്കാർ പലരും രക്ഷപ്പെട്ടു.
ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
International
ജക്കാർത്ത: തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 600നടുത്തായി.
ഇന്തോനേഷ്യയിൽ മാത്രം 417 പേർ മരിച്ചു. തായ്ലൻഡിൽ 170 ഉം മലേഷ്യയിൽ രണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു രാജ്യങ്ങളിലെ 40 ലക്ഷം പേർ കെടുതികൾ നേരിടുന്നു.
കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പെയ്യുന്ന മഴയാണു ദുരിതം വിതയ്ക്കുന്നത്. ഇതിൽ 30 ലക്ഷം പേർ തെക്കൻ തായ്ലൻഡിലും 11 ലക്ഷം പേർ പടിഞ്ഞാറൻ ഇന്തോനേഷ്യയിലുമാണ്.
ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ മൂന്നു പ്രവിശ്യകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. 289 പേരെ കാണാതായെന്നും 2.13 ലക്ഷം പേർക്കു വീടുകൾ ഒഴിയേണ്ടിവന്നുവെന്നും ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സൈന്യം സഹായം നല്കുന്നുണ്ട്.
തായ്ലൻഡിലെ എട്ടു പ്രവിശ്യകൾ വെള്ളപ്പൊക്കം നേരിടുന്നു. തായ്ലൻഡിൽ മൊത്തം റിപ്പോർട്ട് ചെയ്ത 170 മരണങ്ങളിൽ 131ഉം സോംഗ്ലാ പ്രവിശ്യയിലാണ്. ഈ പ്രവിശ്യയിലെ ഹാത് യായി നഗരത്തിൽ വെള്ളിയാഴ്ച 33.5 സെന്റിമീറ്റർ മഴയാണു ലഭിച്ചത്.
മലേഷ്യയിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് 24,500 പേരെ ഒഴിപ്പിച്ചുമാറ്റി.
International
സിഡ്നി: ഓസ്ട്രേലിയയും ഇന്തോനേഷ്യയും സുരക്ഷാ സഹകരണം വർധിപ്പിക്കാൻ ധാരണയിലെത്തി.
ഓസ്ട്രേലിയ സന്ദർശിച്ച ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബവോ സുബിയാന്തോ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
ഓസ്ട്രേലിയയോ ഇന്തോനേഷ്യയോ സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യമുണ്ടായാൽ കൂടിയാലോചനകളിലൂടെയോ സംയോജിത നടപടികളിലൂടെയോ അതു മറികടക്കാനാണു ധാരണയെന്ന് ആൽബനീസ് വിശദീകരിച്ചു.
ഇരു രാജ്യങ്ങളും അടുത്ത വർഷം ധാരണയിൽ ഒപ്പുവയ്ക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് അറിയിച്ചു.