ഇന്തോനേഷ്യയിലെ മൗണ്ട് ഡുകോണോ അഗ്നിപർവ്വതത്തിലുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിൽ മൂന്ന് വിദേശ വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം. ഹൽമഹേര ദ്വീപിലെ ഈ അഗ്നിപർവ്വതം കഴിഞ്ഞ മെയ് എട്ടിനാണ് പൊട്ടിത്തെറിച്ചത്.
സുരക്ഷാ ഭീഷണിയെത്തുടർന്ന് ട്രക്കിങ്ങിന് ഔദ്യോഗിക നിരോധനം നിലനിൽക്കെ, അത് അവഗണിച്ചു മുന്നോട്ട് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ആകാശത്തേക്ക് ആറ് മൈലോളം ഉയരത്തിൽ കറുത്ത പുകയും ചാരവും പടർന്നതോടെ പ്രദേശം മുഴുവൻ ഇരുട്ടിലായി.
ജീവനും കൊണ്ട് വിനോദസഞ്ചാരികൾ താഴേക്ക് ഓടിയിറങ്ങുന്നതിന്റെ ഭീകരദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ ഇന്തോനേഷ്യൻ പൗരനും മറ്റ് രണ്ടുപേർ സിംഗപ്പൂരിൽ നിന്നുള്ള വിനോദസഞ്ചാരികളുമാണെന്ന് നോർത്ത് ഹൽമഹേര പോലീസ് സ്ഥിരീകരിച്ചു.
അഗ്നിപർവ്വതം ഇപ്പോഴും സജീവമായി തുടരുന്നതിനാലും ഭൂപ്രകൃതിയുടെ കാഠിന്യം കാരണവും മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന നടപടികൾ ദുഷ്കരമാണ്. ട്രക്കിങ്ങിനേർപ്പെടുത്തിയിരുന്ന കർശന വിലക്ക് ലംഘിച്ച് ഇരുപതോളം പേരാണ് പർവ്വത മേഖലയിലേക്ക് പ്രവേശിച്ചത്.
2025 മാർച്ച് മുതൽ ഏകദേശം ഇരുന്നൂറോളം തവണ ചെറുതും വലുതുമായ സ്ഫോടനങ്ങൾ ഇവിടെ നടന്നിട്ടുള്ളതിനാൽ വലിയ ജാഗ്രതാ നിർദ്ദേശങ്ങൾ അധികൃതർ നേരത്തെ തന്നെ നൽകിയിരുന്നു.
അപകടത്തെത്തുടർന്ന് കാണാതായ 17 പേർക്കായി വൻതോതിലുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. ഒടുവിൽ വൈകുന്നേരത്തോടെ രക്ഷപ്പെട്ട 15 പേരെയും കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.
വിലക്ക് നിലനിൽക്കുന്ന പ്രദേശത്തേക്ക് സഞ്ചാരികളെ കടത്തിവിട്ടതിന് പിന്നിൽ ടൂർ ഓപ്പറേറ്റർമാരുടെ വീഴ്ചയുണ്ടോ എന്ന് പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്.
പർവ്വതത്തിന്റെ ഗർത്തത്തിൽ നിന്നും രണ്ടര മൈൽ ദൂരപരിധിയിൽ ആരും പ്രവേശിക്കരുതെന്ന നിർദ്ദേശം നിലനിൽക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. നിലവിൽ രണ്ടാം ഘട്ട ജാഗ്രതാ നിർദ്ദേശമാണ് ഈ മേഖലയിൽ നൽകിയിരിക്കുന്നത്.