പെരുന്നാൾ വിപണിയിലെ ജനത്തിരക്കിനിടയിൽ ഇൻഡോറിലെ ഗുൽസാർ കോളനിയെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയത് രാജകീയ പ്രൗഢിയോടെ വളർന്ന രണ്ട് ആടുകളുടെ വിശേഷങ്ങളാണ്.
ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ ഇൻഡോർ മാർക്കറ്റിൽ എത്തിച്ച ആയിരക്കണക്കിന് ആടുകളിൽ, സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും തരംഗമായി മാറിയത് സുൽത്താനും ഗോലൂലാലയുമാണ്.
ഇതിൽ പഞ്ചാബിൽ നിന്നും ഒരു വർഷം മുൻപ് മൊയീൻ ഖാൻ എന്നയാൾ ഇൻഡോറിൽ എത്തിച്ച 'സുൽത്താൻ' എന്ന ആടായിരുന്നു പ്രധാന താരം. പഞ്ചാബി ബീറ്റൽ ഇനത്തിൽപ്പെട്ട സുൽത്താന് 200 കിലോയിലധികം ഭാരവും നാലടിയോളം ഉയരവുമുണ്ട്.
കേവലം ഒരു മൃഗമെന്നതിലുപരി സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് മൊയീൻ ഖാൻ ഇതിനെ പരിചരിച്ചത്. രണ്ട് ലിറ്റർ പാൽ, കാൽ കിലോ ഡ്രൈ ഫ്രൂട്ട്സ്, 10 കിലോയോളം പച്ചിലകൾ എന്നിവ അടങ്ങുന്നതായിരുന്നു ഇതിന്റെ പ്രതിദിന ഭക്ഷണം.
വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷിക്കാൻ സുൽത്താന് മാത്രമായി കൂളർ ഘടിപ്പിച്ച പ്രത്യേക മുറിയും തണുത്ത വെള്ളവും മോരുമെല്ലാം ഉടമ ഒരുക്കിയിരുന്നു. ഈ ഭീമൻ ആടിനെ വാങ്ങാൻ എട്ടു ലക്ഷം രൂപ വരെ ആളുകൾ വില വാഗ്ദാനം ചെയ്തിരുന്നു.
സുൽത്താനെപ്പോലെ തന്നെ വിപണിയിൽ കൗതുകമുണർത്തിയ മറ്റൊരു ആടായിരുന്നു ഫാത്തിമ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള 'ഗോലൂലാല'. രാവിലെ എഴുന്നേറ്റ ഉടൻ പാർലെ-ജി ബിസ്ക്കറ്റ് കഴിക്കുന്ന ശീലമുള്ള ഗോലൂലാല വീട്ടുകാർ കഴിക്കുന്ന സാധാരണ ഭക്ഷണങ്ങളെല്ലാം കഴിക്കുമായിരുന്നു.
ഇതിനുപുറമെ ബദാമും അണ്ടിപ്പരിപ്പും പാലും നൽകി പ്രത്യേക കിടക്കയിലാണ് ഫാത്തിമ ഇതിനെ ഉറക്കിയിരുന്നത്. വേനൽക്കാലത്ത് കൂളറിന്റെ തണുപ്പും ഇതിന് നൽകിയിരുന്നു.
സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചും ലക്ഷങ്ങൾ ചിലവഴിച്ചും വളർത്തിയ തങ്ങളുടെ പ്രിയപ്പെട്ട സുൽത്താനെയും ഗോലൂലാലയെയും ഈ ബക്രീദിന് ബലിനൽകിയതായി ഉടമസ്ഥർ ഭക്തിനിർഭരമായി പങ്കുവെച്ചു.