ന്യൂഡൽഹി: സിന്ധു നദീജലക്കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്ഥകൾ ഇന്ത്യ പാലിക്കണമെന്നുമുള്ള കോർട്ട് ഓഫ് ആർബിട്രേഷന്‍റെ (സിഒഎ) വിധി തള്ളി ഇന്ത്യ. നിയമവിരുദ്ധമായി രൂപവത്കരിച്ച കോടതിക്ക് ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കോടതിയുടെ ഇത്തരം പ്രഖ്യാപനങ്ങൾ ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലോകബാങ്ക് രൂപീകരിച്ചതാണ് ഈ കോർട്ട്. ഈ കോടതിക്ക് മുന്നിൽ ഒരിക്കലും ഇന്ത്യ ഹാജരാകുകയോ അത് നേരത്തേ പുറപ്പെടുവിച്ച വിധികൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.