ബെർലിൻ: യുഎസ് - ഇറാൻ യുദ്ധം ജർമൻ വ്യവസായ മേഖലയിൽ വ്യാപകമായ തടസങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ. പത്തിൽ ഒമ്പത് കമ്പനികളെയും യുദ്ധം പ്രതികൂലമായി ബാധിച്ചുവെന്ന് പുതിയ സർവേ വ്യക്തമാക്കുന്നു.
ഇഫോ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ വെറും ഒമ്പത് ശതമാനം കമ്പനികൾ മാത്രമാണ് നിലവിൽ തങ്ങളെ യുദ്ധം ബാധിച്ചിട്ടില്ലെന്ന് അറിയിച്ചത്. ഈ സംഘർഷം വ്യവസായ മേഖലയെ നേരിട്ട് ബാധിക്കുകയും വലിയ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് സർവേ പറഞ്ഞു.
വരും മാസങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടായേക്കാമെന്ന് പല കമ്പനികളും ഭയപ്പെടുന്നു.
പ്രധാന കണ്ടെത്തലുകൾ:
ഊർജ്ജ വില: 78 ശതമാനം കമ്പനികളും ഉയർന്ന ഊർജ്ജ വിലയെയാണ് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നത്.
വിതരണ ശൃംഖല: 36 ശതമാനം കമ്പനികൾ കപ്പൽ ഗതാഗതത്തിലെ തടസങ്ങളെയും വസ്തുക്കളുടെ ലഭ്യതക്കുറവിനെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
വ്യോമഗതാഗതം: 16 ശതമാനം കമ്പനികൾ എയർ ഫ്രൈറ്റ് മേഖലയിലെ റിസ്കുകൾ ചൂണ്ടിക്കാട്ടി.
കയറ്റുമതി: നാലിലൊന്ന് കമ്പനികൾ പ്രധാന കയറ്റുമതി വിപണികളിൽ ഡിമാൻഡ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
സാമ്പത്തികമായ വെല്ലുവിളികളും കമ്പനികൾ നേരിടുന്നുണ്ട്. ചരക്ക് നീക്കത്തിനുള്ള ചെലവ്, ഇൻഷുറൻസ് പ്രീമിയം എന്നിവയിലെ വർധനവും പേയ്മെന്റ് റിസ്കുകളും ഇതിൽ ഉൾപ്പെടുന്നു.
നാലാഴ്ചയിലധികമായി തുടരുന്ന ഈ സംഘർഷം ബിസിനസ് രംഗത്തെ ആത്മവിശ്വാസത്തെ തകർത്തിരിക്കുകയാണ്.