ചണ്ഡിഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മുൻ മുഖ്യമന്ത്രിയും ദളിത് നേതാവുമായ ചരൺജിത് സിംഗ് ചന്നിയെ പിസിസി അധ്യക്ഷനാക്കണമെന്ന് അനുയായികളായ എംഎൽഎമാർ ആവശ്യപ്പെടുന്നു. എന്നാൽ, അമരീന്ദർ രാജാ വാറിംഗിനെ അധ്യക്ഷസ്ഥാനത്തു നിലനിർത്തിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.
ഇന്നലെ ആറ് എംഎൽഎമാരും നിരവധി മുൻഎംഎൽഎമാരും മുൻ ഉപമുഖ്യമന്ത്രി ഒ.പി. സോണി അടക്കമുള്ള മുതിർന്ന നേതാക്കളും ചന്നിയുടെ വീട്ടിൽ യോഗം ചേർന്ന് പിന്തുണ പ്രഖ്യാപിച്ചു.
ജലന്ധർഎംപിയായ ചരൺജിത് ചന്നിയെ പ്രചാരണസമിതി ചെയർപേഴ്സണായി നിയമിച്ചിട്ടുണ്ട്. അമരീന്ദർ രാജാ വാറിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്നു ചന്നിയുടെ അനുയായികൾ വാദിക്കുന്നു. പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതിൽ ചന്നിക്ക് കടുത്ത അതൃപ്തിയുണ്ട്.