ഹിമാചൽ പ്രദേശിലെ പ്രശസ്ത സോഷ്യൽ മീഡിയ താരം ഇഷിത പുണ്ടീർ ഇന്ത്യൻ സൈനികരെക്കുറിച്ച് നടത്തിയ വിവാദപരമായ പരാമർശങ്ങൾ വലിയ നിയമക്കുരുക്കിലേക്കും പ്രതിഷേധങ്ങളിലേക്കും വഴിമാറുന്നു.
രാജ്യസേവനത്തിൽ സൈനികർ കാണിക്കുന്ന വിശ്വസ്തത അവരുടെ വ്യക്തിബന്ധങ്ങളിൽ ഉണ്ടാകാറില്ലെന്നും, ഭൂരിഭാഗം സൈനികരും തങ്ങളുടെ ഭാര്യമാരോടോ കാമുകിമാരോടോ വിശ്വസ്തത പുലർത്താത്തവരാണെന്നുമുള്ള ഇഷിതയുടെ പ്രസ്താവനയാണ് വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയത്.
പഹാഡി സംസ്കാരം വ്ലോഗുകളിലൂടെ പങ്കുവെച്ച് ലക്ഷക്കണക്കിന് ആരാധകരെ നേടിയ ഇഷിത, തന്‍റെ പുതിയ വീഡിയോയിലൂടെ സൈനികരെയും അവരുടെ കുടുംബങ്ങളെയും അധിക്ഷേപിച്ചുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും മുൻ സൈനികരുടെ സംഘടനകളും പോലീസിൽ പരാതി നൽകി.
സൈനികരുടെ മനോവീര്യം തകർക്കുന്നതിനും അവരുടെ കുടുംബങ്ങൾക്ക് മാനസിക വിഷമമുണ്ടാക്കുന്നതിനും കാരണമായ ഇത്തരം പ്രസ്താവനകൾക്കെതിരെ ഐടി ആക്ട് പ്രകാരം കർശന നടപടി വേണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധം ഭയന്ന് ഇഷിത വിവാദ വീഡിയോ പിൻവലിക്കുകയും തെറ്റ് സമ്മതിച്ച് മാപ്പപേക്ഷ നടത്തുകയും ചെയ്തെങ്കിലും, അവർക്കെതിരായ ജനരോഷം തണുത്തിട്ടില്ല.
നിലവിൽ സിർമൗർ പോലീസിന്‍റെ നേതൃത്വത്തിൽ വിവിധ പരാതികൾ ഒന്നിച്ച് ചേർത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ഇഷിതയുടെ സ്വദേശമായ ദേവ മനാലിൽ എത്തിയെങ്കിലും അവരെ കണ്ടെത്താനായില്ലെന്നാണ് വിവരം.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരു പ്രമുഖ വ്യക്തിയിൽ നിന്നുണ്ടായ ഇത്തരം പ്രതികരണം സൈനിക സമൂഹത്തിനിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഇവർക്കെതിരെ കൂടുതൽ നിയമനടപടികൾ ഉണ്ടായേക്കും.