മുംബൈ നഗരത്തിന് തൊട്ടടുത്ത് റോഡ് സൗകര്യമില്ലാത്തതിനെ തുടർന്ന് പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയെ തുണിത്തൊട്ടിലിൽ ചുമന്ന് ഗ്രാമീണർ ആശുപത്രിയിലെത്തിച്ചു.
റായ്ഗഡ് ജില്ലയിലെ ഖാലാപൂർ ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഉംബരനെ വാടി എന്ന ഗോത്രവർഗ ഗ്രാമത്തിലാണ് വികസനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഈ സംഭവം നടന്നത്.
പ്രദേശവാസിയായ അനന്ത പാർധിയുടെ ഭാര്യയ്ക്ക് പ്രസവവേദന തുടങ്ങിയതോടെ, വാഹനം വരാൻ വഴിയൊന്നുമില്ലാത്തതിനാൽ ഗ്രാമീണർ ബെഡ്ഷീറ്റ് കൊണ്ട് താൽക്കാലിക കിടക്ക നിർമ്മിച്ച് അതിൽ കിടത്തുകയായിരുന്നു.
തുടർന്ന് കിലോമീറ്ററുകളോളം ദുർഘടമായ കാട്ടുപാതയിലൂടെയും കനത്ത മഴയിൽ നിറഞ്ഞൊഴുകിയ തോടുകളിലൂടെയും ചുമന്നാണ് ഇവർ യുവതിയെ ചൗക്ക് സർക്കാർ ആശുപത്രിയിലെത്തിച്ചത്.
ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികമായ മുംബൈ-പൂനെ എക്സ്പ്രസ് വേയ്ക്ക് തൊട്ടരികിൽ കിടക്കുന്ന ഈ പ്രദേശങ്ങളിൽ ഇന്നും അടിസ്ഥാന സൗകര്യങ്ങൾ എത്തിനോക്കിയിട്ടില്ലെന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നവി മുംബൈയിലേക്ക് കുടിവെള്ളം നൽകുന്ന മോർബെ അണക്കെട്ടിന് സമീപമുള്ള ഉംബരനെ വാടി ഉൾപ്പെടെയുള്ള നാല് ഗോത്രഗ്രാമങ്ങളിൽ ഇന്നും റോഡോ വൈദ്യുതിയോ ഇല്ല. കനത്ത മഴയിൽ ഇവിടുത്തെ ഏക കാട്ടുപാതയും ഒലിച്ചുപോയതോടെയാണ് ഗ്രാമീണരുടെ ദുരിതം ഇരട്ടിയായത്.
കോടികൾ ടോൾ പിരിക്കുന്ന അതിവേഗ പാതയ്ക്ക് വിളിപ്പാടകലെയുള്ള ഈ മനുഷ്യരുടെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
തങ്ങളുടെ ഗ്രാമങ്ങളിലേക്ക് റോഡും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.