ചെന്നൈ നഗരത്തിൽ ഷെയർ ഓട്ടോയിൽ യാത്ര ചെയ്ത ധരണി എന്ന യുവതിക്ക് ലഭിച്ച വേറിട്ടൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സാധാരണ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി പത്രങ്ങൾ, മാസികകൾ, സിവിൽ സർവീസ് പഠന സാമഗ്രികൾ, വൈഫൈ, ഐപാഡ്, മിനി കൂളർ, കാപ്പി, ചോക്ലേറ്റുകൾ എന്നിവയെല്ലാം ഒരുക്കിയാണ് അണ്ണാദുരൈ എന്ന ഡ്രൈവർ തന്റെ ഓട്ടോറിക്ഷ വ്യത്യസ്തമാക്കിയത്.
ഏഴ് ഭാഷകൾ സംസാരിക്കുന്ന അദ്ദേഹം ഡോക്ടർമാർ, അധ്യാപകർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് തികച്ചും സൗജന്യമായാണ് യാത്രയൊരുക്കുന്നത്.
യാത്രാമധ്യേയാണ്, ബിസിനസ് മികവിനെക്കുറിച്ച് സംസാരിക്കാൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും കലാലയങ്ങളും ക്ഷണിച്ച, ഏഴുതവണ ടെഡ്എക്സ് വേദികളിൽ സംസാരിച്ച വ്യക്തിയാണ് അണ്ണാദുരൈ എന്ന് ധരണി തിരിച്ചറിയുന്നത്.
അധ്യാപികയും ഡോക്ടറുമായ ധരണിയിൽ നിന്ന് യാത്രക്കൂലി വാങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. നാം ചെയ്യുന്ന തൊഴിലിന്റെ വലിപ്പത്തിലല്ല, അതിനോട് കാണിക്കുന്ന ആത്മാർഥതയിലാണ് ജീവിതവിജയമെന്ന് ഈ ചെന്നൈക്കാരന്റെ ജീവിതം തെളിയിക്കുന്നു.