ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യകാലത്ത് പതിവായുള്ള കടുത്ത മൂടൽമഞ്ഞ് ജനജീവിതത്തെ സാരമായി ബാധിക്കുമ്പോൾ, ഈ പ്രതികൂല സാഹചര്യത്തെ റീൽസ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന യുവാക്കളുടെ വിവേകശൂന്യമായ പ്രവർത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.
കാഴ്ചപരിധി പൂർണമായും തടസപ്പെട്ട രാത്രിയിൽ, റോഡിലെ ദിശ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ ഒരു യുവാവ് ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ബോണറ്റിലിരുന്ന് ഡ്രൈവർക്ക് കൈകൊണ്ട് ആംഗ്യം കാണിച്ച് വഴി കാട്ടിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ജീവൻ പണയപ്പെടുത്തിയുള്ള ഈ അഭ്യാസപ്രകടനം വലിയ വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയിൽ, ഹെഡ്ലൈറ്റുകൾ പോലും ഫലിക്കാത്തത്ര കടുത്ത മഞ്ഞിൽ വണ്ടി മുന്നോട്ട് എടുക്കുന്നത് കാണാം.
എന്നാൽ തമാശയ്ക്കപ്പുറം ഇതിൽ ഒളിഞ്ഞിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച് പലരും കമന്റുകളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വന്നാലോ അല്ലെങ്കിൽ കാർ ഒന്നുലഞ്ഞാലോ ബോണറ്റിലിരിക്കുന്ന ആൾ ആദ്യം അപകടത്തിൽപ്പെടുമെന്നും, കടുത്ത തണുപ്പത്ത് പുറത്തിരിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
വെറും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ടൈറ്റാനിക് പോസ് പോലെ ഇത്തരം സാഹസികതകൾ കാട്ടുന്നത് വിഡ്ഢിത്തമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
ഇന്ത്യൻ മോട്ടോർ വാഹന നിയമപ്രകാരം വാഹനത്തിന് മുകളിലോ ബോണറ്റിലോ ഇരുന്നുള്ള യാത്ര ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് യാത്രക്കാരന്റെ മാത്രമല്ല, റോഡിലെ മറ്റു വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്നു.
മുൻപ് ഇത്തരത്തിൽ റീൽസ് ചിത്രീകരിച്ചവർക്കെതിരെ നോയിഡയിലും ഡൽഹിയിലും പോലീസ് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പിഴ ഈടാക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
സ്പൈഡർമാൻ വേഷം കെട്ടി ഇത്തരത്തിൽ അഭ്യാസം നടത്തിയ യുവാവിന് ഇരുപത്തിയാറായിരം രൂപ പിഴയിട്ടത് വലിയ വാർത്തയായിരുന്നു.
മൂടൽമഞ്ഞുള്ളപ്പോൾ വാഹനം സുരക്ഷിതമായ സ്ഥലത്ത് ഒതുക്കി നിർത്തുന്നതാണ് ഉചിതമെന്നും, അനാവശ്യ സാഹസികതകൾ ഒഴിവാക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.