പാറ്റ്ന: ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന്റെ തുടർച്ചയായി ബിഹാറിലും പ്രക്ഷോഭം അക്രമാസക്തമാകുന്നു.
കതിഹാർ, ദർഭംഗ, ബെഗുസരായ് ജില്ലകളിൽ ആയിരക്കണക്കിനു വിദ്യാർഥികൾ തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധക്കാർക്കുനേരേ പോലീസ് ലാത്തിച്ചാർജും വാട്ടർ പീരങ്കിയും പ്രയോഗിച്ചു.
മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേയായിരുന്നു വിദ്യാർഥികളുടെ മാർച്ച്. കതിഹാറിൽ കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ പോലീസിനുനേരേ കല്ലെറിഞ്ഞു. തുടർന്നാണ് പോലീസ് ലാത്തി വീശിയത്.
ദർഭംഗയിലും ബെഗുസരായിയിലും സമാനമായ രീതിയിൽ പോലീസും വിദ്യാർഥികളും ഏറ്റുമുട്ടി.